ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്‍ മന്ത്രിയുടെ പിഎയുടെ മകള്‍ക്കെതിരെ കേസ്

തിരുവനന്തപുരം:മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ മകള്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്. മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്സണ്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകള്‍ ഇന്ദുജയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം ജില്ലയില ആധാര്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇന്ദുജ തട്ടിപ്പുനടത്തിയത്. ജോലി ലഭിക്കാനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് രണ്ടുലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി. തട്ടിപ്പിന് ഇരയായവര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് എംഎല്‍എ വിഎസ് ശിവകുമാറിന്റെ പേഴ്സണല്‍ സെക്രട്ടറി വാസുദേവന്‍ നായരുടെ മകളാണ് തട്ടിപ്പിന് പിന്നിലെന്ന് അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ദുജ നായര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ഇന്ദുജയെ കാണാനില്ലെന്ന പരാതിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പരാതി ലഭിച്ചെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒളിവില്‍ പോയതാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

Top