പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന് പോലീസ്

മും​ബൈ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി മുംബൈ പോലീസ് കോടതിയെ സമീപിച്ചു. ഡിഎന്‍എ സാംപിള്‍ എടുക്കാന്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കണമെന്നും പിതൃത്വം ഉറപ്പാക്കാന്‍ ഡിഎന്‍എ കൂടിയേ തീരൂവെന്നും പോലീസ് കോടതിയില്‍ അറിയിച്ചു.

എന്നാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടെന്നാണ് ബിനോയ് കോടിയേരിയുടെ നിലപാട്. യുവതിയുടേത് വ്യാജ പരാതിയാണെന്നും ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടാനാണ് ശ്രമമെന്നും ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. യുവതി മുന്‍പും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ബിനോയിക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അശോക് ഗുപ്ത ആരോപിച്ചു. പണം തട്ടുകയാണ് പരാതിക്ക് പിന്നിലെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി. വിവാഹം സംബന്ധിച്ച പരാതിക്കാരിയുടെ ആരോപണത്തില്‍തന്നെ സംഭവം വ്യാജമാണെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം വാദിച്ചു.

അതേസമയം ബിനോയ്‌ക്കെതിരെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. മുംബൈ ദിന്‍ദുഷി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ പ്രതിയുടെ ഉന്നതസ്വാധീനം കണക്കിലെടുത്ത് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് കേസിന്റെ വഴിതെറ്റിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ബിനോയിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന നിലപാടിലാണ് മുംബൈ പൊലീസ്. ഇതും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Top