Cartoon portraying Rahul Gandhi removed in Benguluru creates controversy

ബംഗളുരു: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ നീക്കം ചെയ്ത ഉഡുപ്പി ജില്ലയിലെ കുന്ദാപുര മുനിസിപ്പാലിറ്റി നടപടി വിവാദത്തില്‍. പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ സതീഷ് ആചാര്യ വരച്ച കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന അടിക്കുറിപ്പുള്ള പരസ്യബോര്‍ഡാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കുന്ദാപുര മുനിസിപ്പാലിറ്റി നീക്കം ചെയ്തത്.

കുന്ദാപുര സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യ ‘കാര്‍ട്ടൂണ്‍ കോര്‍ണറില്‍’ തന്റെ പ്രമുഖ കലാസൃഷ്ടികള്‍ പതിവായി പ്രദര്‍ശിപ്പിക്കാറുണ്ട്. ഭീമാകാരനായി ഭീഷണിപ്പെടുത്തിക്കൊണ്ട് അടുക്കുന്ന മോദിയില്‍ നിന്ന് രക്ഷപ്പെടാനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പുറകില്‍ ഒളിക്കുന്ന രാഹുലിന്റെ കാര്‍ട്ടൂണ്‍ കഴിഞ്ഞ ദിവസമാണ് സതീഷ് ആചാര്യ ഇവിടെ പ്രദര്‍ശിപ്പിച്ചത്.

കാര്‍ട്ടൂണില്‍ സിദ്ധരാമയ്യയും രാഹുലും പരസ്പരം സഹായത്തിനായി നിലവിളിച്ചുകൊണ്ട് മോദിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് ദൃശ്യം. സംഭവത്തെക്കുറിച്ച് എ.ഐ.സി.സിയുടെ മാധ്യമ ചുമതലയുള്ള അജയ് മാക്കന് പരാതി നല്‍കിയെങ്കിലും പ്രതികരിച്ചില്ലെന്ന് സതീഷ് ആചാര്യ പറഞ്ഞു.

താന്‍ പല രാഷ്ട്രീയക്കാരേയും പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ കോര്‍ണറില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ആരും ഇതുവരെ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പിറ്റേന്ന് തന്നെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഫോണിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. താനതിന് തയ്യാറായില്ലെന്നും സതീഷ് ആചാര്യ പറഞ്ഞു. പിറ്റേന്ന് തന്നെ കുന്ദാപുര മുനിസിപ്പാലിറ്റി തന്റെ കാര്‍ട്ടൂണ്‍ നീക്കം ചെയ്യുകയായിരുന്നുവെന്ന് സതീഷ് ആചാര്യ ആരോപിച്ചു. എന്നാല്‍ നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് ഹോര്‍ഡിങുകളും ബോര്‍ഡുകളും നീക്കം ചെയ്തതെന്ന് കുന്ദാപുര മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതികരിച്ചു.

Top