കാര്‍ണിവല്‍ റാലി ഇന്ന്; പുതുവത്സര ആഘോഷങ്ങൾക്ക് സമാപനം ആകും

ഫോര്‍ട്ട് കൊച്ചി: ഇന്ന് ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന്റെ സമാപനം കുറിച്ച് കാര്‍ണിവല്‍ റാലി നടക്കും. പരേഡ് മൈതാനത്ത് വൈകിട്ട് മൂന്നിന് നടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര് പങ്കെടുക്കും. കലാരൂപങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന റാലിയില്‍ നിശ്ചല ദൃശ്യങ്ങളുടെ അവതരണവുമുണ്ടാവും. ഭീമൻ പാപ്പാഞ്ഞി കത്തിച്ച് ഇന്നലെ രാത്രി പുതുവര്‍ഷത്തെ ഫോര്‍ട്ടു കൊച്ചി വരവേറ്റിരുന്നു.

ആടിയും പാടിയും ആർത്തുല്ലസിച്ചുമാണ് കേരളം പുതുവർഷത്തെ വരവേറ്റത്. കനത്ത സുരക്ഷയിലായിരുന്നു കൊച്ചിയിലെ ആഘോഷം. കടപ്പുറമായിരുന്നു കോഴിക്കോടിന്റെ ആഹ്ലാദകേന്ദ്രം. കോവളത്ത് പുതുവത്സരമാഘോഷിക്കാൻ സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് ആളുകളാണെത്തിയത്.

ആഘോഷത്തിനിടയിൽ ലഹരി പതയുന്നുണ്ടോയെന്നറിയാൻ കർശന പരിശോധനയുമുണ്ടായിരുന്നു. നേരത്തെ ഹിറ്റ്‍ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹോട്ടലുകളിൽ മഫ്തിയിൽ സംഘം പരിശോധന നടത്തി. ലഹരി ഉപയോഗമുണ്ടോ എന്നതിനൊപ്പം സ്ത്രീകൾക്ക് എതിരെ അക്രമങ്ങൾ നടന്നോ എന്നും സംഘം പരിശോധിച്ചു.

തൃശ്ശൂരും പുത്തനാണ്ടിനെ ആമോദത്തോടെ വരവേറ്റു. ഷോപ്പിങ്ങ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നഗരത്തിൽ ഒരുക്കിയത്. തേക്കിൻകാട് മൈതാനിയിൽ ചെമ്മീനും തൈക്കുടം ബ്രിഡ്ജും പാട്ടുത്സവം തന്നെ നടത്തി. നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു പൊലീസ്. ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടില്ലെങ്കിലും കോഴിക്കോട് കടപ്പുറത്തായിരുന്നു പുതുവത്സരാഘോഷം. സുരക്ഷാകാരണങ്ങളാൽ കർശന പോലീസ് നിരീക്ഷണത്തിലായിരുന്നു ബീച്ചും നഗരപ്രദേശവും. വൈകിട്ട് ആറുമണിയോടെ തന്നെ ബീച്ചിലേക്കുള്ള പ്രവേശനത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.

ഒരുതരത്തിലുള്ള ആഘോഷവും പാടില്ലെന്ന് നിർദേശത്തെ വലിയ വിമർശനതോടെ ആണ് കോഴിക്കോട്ടുകാർ സ്വീകരിച്ചത്. 12.30 വരെ ബീച്ചിൽ വലിയ തോതിൽ ഉള്ള ജനക്കൂട്ടം ഉണ്ടായിരുന്നു. ബഹളങ്ങളിൽ നിന്ന് മാറി പുതുവത്സരമാഘോഷിക്കാൻ വയനാട്ടിലെത്തിയത് ആയിരകണക്കിന് സഞ്ചാരികൾ. ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചാണ് ജില്ലയിൽ ആഘോഷ പരിപാടികൾ ഏറെയും നടന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ചുരത്തിൽ ഉൾപ്പെടെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസുകാരെ പലമേഖലകളിലും വിന്യസിച്ചു. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ ജില്ലയിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ലഹരിക്കടത്ത് സാധ്യത കണക്കിലെടുത്ത് അതിർത്തി ചെക്ക് പോസ്റ്റുകളിൽ എക്സൈസും പൊലീസും സംയുക്തമായി കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശബരിമല സന്നിധാനത്തും പുതുവത്സരം ആഘോഷിച്ചു. കർപ്പൂരം തെളിച്ചും തീർത്ഥാടകർക്ക് മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. അയ്യപ്പ സേവാ സംഘതിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം.

Top