അമേരിക്കയിലും കരീബിയന്‍ തീരങ്ങളിലും ദുരന്തം വിതച്ച് ഇര്‍മ ചുഴലിക്കാറ്റ് ; 14 മരണം

വാഷിങ്ടണ്‍: ഹാര്‍വി വിതച്ച ദുരന്തഭീതിയില്‍ നിന്നും കര കയറുന്നതിനു മുന്‍പേ അമേരിക്കയിലും കരീബിയന്‍ തീരങ്ങളിലും ദുരന്തം വിതച്ച് ഇര്‍മ ചുഴലിക്കാറ്റ്.

ഇതിനോടകം 14 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗതയിലാണ് ഇര്‍മ ആഞ്ഞടിക്കുന്നത്.

ചുഴലിക്കാറ്റ് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും ഇനിയും കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ ആഴ്ച തന്നെ ഇര്‍മ ഫ്‌ളോറിഡയിലേക്ക് കടക്കുമെന്നാണ് പ്രവചനം. തീരപ്രദേശത്തുള്ള ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.

ഇതേതുടര്‍ന്ന്, കരീബിയന്‍ രാജ്യമായ ബഹാമസിലെ ആറ് ദ്വീപുകള്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്.

ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെയും പ്യൂര്‍ട്ടോറിക്കോയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top