അലക്ഷ്യമായി യൂ ടേൺ: അപകടത്തിൽ മരിച്ച കാവ്യയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: അലക്ഷ്യമായി ബൈക്ക് വെട്ടിച്ചതിനെത്തുടർന്ന് സ്‌കൂട്ടർ യാത്രിക ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ അറസ്റ്റിലായ വിഷ്ണുവിന്റെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കിയേക്കും. ഇതുസംബന്ധിച്ച നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്നാണ് സൂചന. വിഷ്ണുവിന്റെ ബൈക്കിടിച്ച് രണ്ടുവർഷം മുമ്പ് ഉദയംപേരൂർ കണ്ടനാട് ഭാഗത്ത് ഒരു സൈക്കിൾ യാത്രികൻ മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തൃപ്പൂണിത്തുറയിലെ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബൈക്ക് ഓടിച്ച കാഞ്ഞിരമറ്റം ആമ്പല്ലൂർ കൊല്ലംപറമ്പിൽ കെ എൻ വിഷ്ണു (29), ബസ് ഡ്രൈവർ കാഞ്ഞിരമറ്റം ആമ്പല്ലൂർ മുതലക്കുഴിയിൽ സുജിത്ത് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സിദ്ധാർഥം വീട്ടിൽ സുബിന്റെ ഭാര്യ കാവ്യ(26)യാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.

ഇന്നലെ രാവിലെ 8.30ന് എസ്എൻ ജംക്‌ഷനു സമീപമുള്ള അലയൻസ് ജംക്‌ഷനിലായിരുന്നു അപകടം. കാവ്യയുടെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ ഇന്ന് സംസ്കാരം നടക്കും. അപകടമുണ്ടായതറിഞ്ഞിട്ടും വണ്ടി നിർത്താതെ ബൈക്ക് യാത്രികൻ കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.

സ്‌കൂട്ടറിന്റെ ഇടതുവശത്തുകൂടി വന്ന് സ്‌കൂട്ടറിനെ മറികടന്ന് പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ ബൈക്കിൽ തട്ടി വീണാണ് സ്‌കൂട്ടർ യാത്രികയായ കാവ്യയുടെ ദാരുണാന്ത്യം. ബൈക്കിൽ തട്ടി ഇടതുവശത്തേക്കു വീണ യുവതിയുടെ ദേഹത്ത് തൊട്ടുപിറകെ വന്ന സ്വകാര്യ ബസ് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവതിയുടെ സ്കൂട്ടറിന്റെ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്തു കയറിയ ബൈക്ക് യാത്രികൻ വിഷ്ണു അലക്ഷ്യമായി യു ടേൺ എടുത്തതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Top