കോവിഡ് 19; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു. ഇവിടെ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ഉറവിടം അറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് എറണാകുളത്ത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്.

എറണാകുളത്ത് ഇന്നലെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരും രോഗബാധിതരായത് സമ്പര്‍ക്കം വഴിയാണ്. വരും ദിവസങ്ങളില്‍ വിപുലമായ ആന്റിജന്‍ പരിശോധന നടത്താന്‍ 15000 കിറ്റുകള്‍ ജില്ലാ താലൂക്ക് ആശുപത്രികളില്‍ എത്തിച്ചു. കണ്ടെയിന്മെന്റ് സോണുകളില്‍ 167 പേര്‍ക്ക് ഇന്നലെ പരിശോധന നടത്തി. ഫലമെല്ലാം നെഗറ്റീവാണ്.

ചെല്ലാനം, മുനമ്പം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. മുനമ്പത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ എത്തുന്നത് രോഗ ബാധ കൂടാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.

അതേസമയം, ബ്രോഡ് വേ മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച 132 സാമ്പിളുകള്‍ നെഗറ്റീവായത് ആശ്വാസമായിട്ടുണ്ട്. ആലുവ മാര്‍ക്കറ്റിലെ 35 വയസ്സുള്ള തൊഴിലാളിയും, ആലുവയിലെ 38 വയസ്സുള്ള പത്രപ്രവര്‍ത്തകനും രോഗം പിടിപെട്ടവരിലുണ്ട്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. ജില്ലയില്‍ രോഗ ഉറവിടം അവ്യക്തമായ 12 കേസുകളാണ് നിലവില്‍ ഉള്ളത്. രോഗ ബാധിതരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരുടെ സാമ്പിളുകള് പരിശോധിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുന്നതിനാലാണ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് തോന്നുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

Top