ആണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം: വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരന്‍

സിഡ്‌നി: ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് വത്തിക്കാനിലെ മുതിര്‍ന്ന ആത്മീയാചാര്യന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. കത്തോലിക്കാ സഭയിലെ മുതിര്‍ന്ന കര്‍ദ്ദിനാളന്‍മാരില്‍ ഒരാളായ ജോര്‍ജ്ജ് പെല്ലിനെയാണ് ലൈംഗികചൂഷണ ആരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് നടപടി.

മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ 1996 ല്‍ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള അള്‍ത്താര ബാലകരെ ജോര്‍ജ്ജ് പെല്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളാണ് ജോര്‍ജ്ജ് പെല്‍.

കഴിഞ്ഞ ഡിസംബര്‍ 11 നാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ വിധിക്കെതിരെ ജോര്‍ജ്ജ് അപ്പീല്‍ സമര്‍പ്പിച്ചതായി അഭിഭാഷകന്‍ വെളിപ്പെടുത്തി. വത്തിക്കാന്‍ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. വിധി വന്നതോടെ ഈ പദവിയില്‍ നിന്നെല്ലാം ജോര്‍ജ്ജിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

Top