ഇന്ത്യയില്‍ കാര്‍ വില്‍പന അതിവേഗതയില്‍; ആറുമാസം കൊണ്ട് വിറ്റത് 20 ലക്ഷം യൂണിറ്റ്

ന്ത്യയിലെ കാര്‍ വില്‍പന അതിവേഗ പാതയിലാണ്. കഴിഞ്ഞ ആറുമാസം കൊണ്ടുതന്നെ വില്‍പന 20 ലക്ഷം യൂണിറ്റ് പിന്നിട്ടു. ജൂണിലെ മാത്രം വില്‍പന നോക്കിയാല്‍ 327544 പാസഞ്ചര്‍ കാറുകളാണ് നിരത്തിലെത്തിയത്. ജൂണ്‍ മാസത്തെ വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 40.6 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. മാരുതി സുസുക്കി മേയില്‍ 133027 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 50001 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47240 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 32585 കാറുകളുമാണ് വിറ്റത്. അഞ്ചാം സ്ഥാനത്ത് കിയയാണ്- 19391 കാറുകള്‍. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ആറും മാരുതിയാണ്.

ഒന്നാം സ്ഥാനത്ത് 17481 യൂണിറ്റ് വില്‍പനയുമായി മാരുതിയുടെ വാഗണ്‍ആറാണ്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് വില്‍പനയില്‍ 9 ശതമാനം ഇടിവ്. രണ്ടാം സ്ഥാനം സ്വിഫ്റ്റിന്. വില്‍പന 16213 യൂണിറ്റ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2 ഇടിവ്. മൂന്നാം സ്ഥാനത്ത് ഹ്യുണ്ടേയ്യുടെ ചെറു എസ്‌യുവി ക്രേറ്റ- 14447 എണ്ണം.

14077 യൂണിറ്റുമായി മാരുതി പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് നാലാമത്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് വില്‍പനയില്‍ 13 ശതമാനം കുറവ്. അഞ്ചാം സ്ഥാനത്ത് ടാറ്റ നെക്‌സോണ്‍. വില്‍പന 13827 യൂണിറ്റ്. ആറാം സ്ഥാനത്ത് ഹ്യുണ്ടേയ് കോംപാക്റ്റ് എസ്‌യുവി വെന്യു. വില്‍പന 11606 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 11323 യൂണിറ്റ് വില്‍പനയുമായി മാരുതി സുസുക്കി ഓള്‍ട്ടോ. 10990 യൂണിറ്റ് വില്‍പനയുമായി ടാറ്റ പഞ്ച് എട്ടാം സ്ഥാനത്തും 10578 യൂണിറ്റ് വില്‍പനയുമായി വിറ്റാര ബ്രെസ ഒമ്പതാം സ്ഥാനത്തുമുണ്ട്. പത്താമത് എത്തിയത് ഗ്രാന്‍ഡ് വിറ്റാരയാണ്. 10486 യൂണിറ്റാണ് വില്‍പന.

Top