മൂന്ന് വര്‍ഷം മുമ്പ് കാണാതായ കാര്‍ കണ്‍മുമ്പിലൂടെ പോയപ്പോള്‍…

കണ്ണൂര്‍: മൂന്നു വര്‍ഷം മുമ്പ് മോഷണം പോയ കാര്‍ ഉടമസ്ഥന് തിരിച്ചു കിട്ടിയ കഥ ഇങ്ങനെ!. കാസര്‍കോട് പള്ളിക്കര ഹദ്ദാദ് നഗര്‍ സ്വദേശി മുസ്തഫ എന്നയാളുടെ കാര്‍ സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് നല്‍കിയത്. എന്നാല്‍ കെഎല്‍ 60 5227 രജിസ്ട്രേഷനുള്ള തന്റെ കാറുമായി സുഹൃത്ത് കടന്നു കളഞ്ഞു. പ്രതിയെ പൊലീസ് പൊക്കിയെങ്കിലും വാഹനം കിട്ടിയില്ല.

ആര്‍ടി ഓഫിസില്‍ തിരക്കിയെങ്കിലും മുസ്തഫയുടെ പേരിലെ രജിസ്ട്രേഷന്‍ മാറ്റിയിട്ടില്ലായിരുന്നു. മുസ്തഫ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഹൊസ്ദുര്‍ഗ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായവും ഫയല്‍ ചെയ്തു. കോടതി ബേക്കല്‍ പൊലീസിനു നോട്ടീസ് അയച്ചു. കാര്‍ കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് കോടതിയില്‍ മറുപടി നല്‍കി.

ഇതിനിടെയാണ് കഴിഞ്ഞദിവസം തികച്ചും അപ്രതീക്ഷിതമായി കാര്‍ മുസ്തഫയുടെ മുന്നിലൂടെ പാഞ്ഞുപോയത്. പരിയാരത്തേക്കു പോകാന്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിക്കൂറില്‍ വച്ചാണ് തന്റെ മോഷ്ടിക്കപ്പെട്ട കാര്‍ ആരോ ഓടിച്ചുപോകുന്നത് ഇദ്ദേഹം കാണുന്നത്. തുടര്‍ന്നു കാഞ്ഞങ്ങാട് ആര്‍ടി ഓഫിസില്‍ വിവരം അറിയിച്ചു. രേഖകള്‍ പരിശോധിച്ചപ്പോള്‍ വണ്ടിയുടെ ആര്‍സി ബുക്ക് ഒരു വര്‍ഷത്തിനിടെ രണ്ട് തവണ മാറിയതായി അറിഞ്ഞു.

മുസ്തഫ സുഹൃത്തിന് വണ്ടി കൊടുക്കുമ്പോള്‍ ആര്‍സി ബുക്കിന്റെ ഒറിജിനലും വണ്ടിയിലുണ്ടായിരുന്നു. ഇതും മുസ്തഫയുടെ വ്യാജ ഒപ്പും ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ വ്യാജ അപേക്ഷ നല്‍കിയാണ് മോഷ്ടാവ് കാറിന്റെ ആര്‍സി ബുക്കിലെ വിലാസം മാറ്റിയത് എന്നാണ് സൂചന. മോഷ്ടിച്ചയാള്‍ വണ്ടി ആദ്യം കണ്ണൂര്‍ സ്വദേശിക്കും പിന്നീട് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിക്കും വിറ്റിരുന്നു. ഇപ്പോള്‍ വണ്ടി ഇരിക്കൂര്‍ സ്വദേശിയുടെ പേരിലാണ്. ഇരിക്കൂര്‍ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് ബേക്കല്‍ പൊലീസിനു കൈമാറി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മുസ്തഫയ്ക്കു കാര്‍ തിരികെ കിട്ടും.

Top