ഉത്തര്‍പ്രദേശില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 8 പേര്‍ വെന്തുമരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം.ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു. നൈനിതാള്‍ ഹൈവേയിലാണ് അപകടം. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചു. അപകടത്തെത്തുടര്‍ന്ന് കാറിന് തീപിടിച്ചു. ഈ സമയം, അകത്തുള്ളവര്‍ കാറിന്റെ ഡോറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീപിടുത്തത്തില്‍ ട്രക്കും നശിച്ചു.

കാര്‍ എതിര്‍ പാതയിലേക്ക് മറിഞ്ഞ് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ബറേലി സീനിയര്‍ പൊലീസ് സൂപ്രണ്ട് സുശീല്‍ ചന്ദ്ര ഭാന്‍ ധൂലെ പറഞ്ഞു. ഭോജിപുരയ്ക്ക് സമീപം ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. പിന്നാലെ കാറിന് തീപിടിച്ചു. കാര്‍ സെന്റര്‍ ലോക്ക് ചെയ്തതിനാല്‍ ഉള്ളിലുള്ളവര്‍ക്ക് രക്ഷപ്പെടാനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം എല്ലാവരും ബഹേദിയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി 12 മണിയോടെ ഭോജിപുര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപം കാറിന്റെ ടയര്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചു. തുടര്‍ന്ന് നിയന്ത്രണം തെറ്റി ഡിവൈഡറില്‍ കയറി അടുത്ത പാതയില്‍ കയറി. ഈ സമയം, ബഹേരിയില്‍ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം പൊലീസും അഗ്‌നിശമനസേനയുമെത്തി. സംഭവത്തെത്തുടര്‍ന്ന് നൈനിറ്റാള്‍ ഹൈവേയുടെ ഒരുവരി പൂര്‍ണമായും അടച്ചു. രാത്രി ഒരു മണിയോടെ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് കാറും ഡമ്പറും റോഡില്‍ നിന്ന് നീക്കം ചെയ്തു.

Top