കാറപകടം; മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

കൊച്ചി: നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരം. കൊച്ചി അമൃത ആശുപത്രിയിലാണ് ഒന്‍പത് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയ നടന്നത്. സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

“മഹേഷ് കുഞ്ഞുമോന്റെയും ബിനു ചേട്ടന്റെയും (ബിനു അടിമാലി) ഡ്രൈവർ ഉല്ലാസ് അരൂരിന്റെയും കാര്യം ഒരുപാട് പേര് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് മഹേഷിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ഇനിയും ചെറിയ ഒപ്പറേഷനൊക്കെ ഉണ്ട്. ഉല്ലാസിന് ചെറിയ പരിക്കുകളേ ഉള്ളൂ. പോയി കണ്ടിരുന്നു. അടുത്ത ദിവസങ്ങളിൽ ഡിസ്ചാർജ് ആകും. അപകടത്തിന്റെയും സുധിച്ചേട്ടന്റെ മരണത്തിന്റെയും ഷോക്കിൽ നിന്നും ബിനു ചേട്ടൻ മുക്തനായിട്ടില്ല. സുധിച്ചേട്ടന്റെ മുഖം മനസിൽ നിന്നും മാഞ്ഞിട്ടില്ല. തനിക്കായി പ്രാർത്ഥിക്കണമെന്ന് ബിനുച്ചേട്ടൻ പറഞ്ഞിട്ടുണ്ട്”, എന്നാണ് ബിനീഷ് പറയുന്നത്.

തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ബിനു അടിമാലിയുടേയും ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് മുഖത്ത് ചെറിയ പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും ടെലിവിഷൻ ഷോ ഒരുക്കുന്ന അനൂപ് പറഞ്ഞിരുന്നു. കുറച്ച് നേരം ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു. അതൊക്കെ പിന്നീട് ചോദിച്ച് മനസ്സിലാക്കാം. പുള്ളിയുടെ ഫാസ്റ്റ് റിക്കവറിക്കായി പ്രാര്‍ഥിക്കുക. അനാവശ്യ ന്യൂസുകള്‍ പോസ്റ്റ് ചെയ്യാതിരിക്കുക. എല്ലാവരും പ്രാര്‍ഥിക്കുക, ബിനു ആരോഗ്യവാനായി തിരിച്ചുവരട്ടേ എന്നും അനൂപ് വ്യക്തമാക്കുന്നു.

Top