കൊച്ചി: മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.
ജബൽപൂരിലുള്ള നിർമലിന്റെ ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കൾക്കൊപ്പം ഇന്ന് കൊച്ചിയിലെത്തും. വ്യാഴാഴ്ച ഉച്ചയോടെയാണ് നിർമലിന്റെ മൃതദേഹം കണ്ടെത്തിയത്. യമുന നദിയുടെ തീരപ്രദേശമായ പട്‌നയിൽ നിന്ന് കണ്ടെത്തുകായിരുന്നു. പ്രളയമുന്നറിയിപ്പ് അറിയാതെ നിർമൽ കാറിൽ യാത്ര ചെയ്തതാണ് അപകടത്തിന് കാരണം.
ഓഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോകുമ്പോഴാണ് കാണാതായത്. നിർമൽ കാറിൽ സഞ്ചരിക്കുമ്പോൾ മിന്നൽ പ്രളയത്തിൽപ്പെട്ടതായാണ് സംശയം.
ഇദ്ദേഹം സഞ്ചരിച്ച കാർ തകർന്ന നിലയിൽ നേരത്തെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ പച്മഡിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വെള്ളത്തിൽ ഒഴുകിപ്പോയ വാഹനം തകർന്ന നിലയിലായിരുന്നു. ഈ കാർ കണ്ടെത്തിയതിന്റെ തൊട്ടടുത്ത് നിന്നുതന്നെയാണ് മൃതദേഹം ലഭിച്ചത്.