അഫ്ഗാനിസ്ഥാനെതിരായ തോല്‍വിയില്‍ പാകിസ്താന്‍ ടീമിന് നിരാശയുണ്ടെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ തോല്‍വിയില്‍ പാകിസ്താന്‍ ടീമിന് നിരാശയുണ്ടെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നിലും പാക് ടീം പരാജയപ്പെട്ടു. ഇതോടെ സെമി സാധ്യതകള്‍ മങ്ങിയ സാഹചര്യത്തിലാണ് പാക് നായകന്റെ പ്രതികരണം. അഫ്ഗാനെതിരായ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്ന് ബാബര്‍ അസം ടീം അംഗങ്ങളോട് പറഞ്ഞു. ഇനി മുതല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കണമെന്നും പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റിന് 282 റണ്‍സെടുത്തു. മറുപടി പറഞ്ഞ അഫ്ഗാന്‍ താരങ്ങളെല്ലാം നന്നായി ബാറ്റ് ചെയ്തു. റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സര്‍ദാന്‍, റഹ്‌മത്ത് ഷാ എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടി. ഹസ്മത്തുള്ള ഷാഹിദിയുടെ വിലയേറിയ 48 കൂടിയായതോടെ അഫ്ഗാന്‍ വലിയ വിജയം നേടി.

ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്താന്‍ ടീം അഫ്ഗാനിസ്ഥാനോട് തോല്‍ക്കുന്നത്. നാല് സ്പിന്നര്‍മാരുമായി ചെന്നൈയിലിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഭേദപ്പെട്ട സ്‌കോറാണ് പാക് ടീം നേടിയത്. എന്നാല്‍ ബൗളിംഗിലെയും ഫീല്‍ഡിങ്ങിലെയും മോശം പ്രകടനം പാക് ടീമിന് വിനയായി. ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവാണ് പാക് ടീം പ്രതീക്ഷിക്കുന്നത്.

 

 

Top