ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്

ഡൽഹി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടി ബിജെപിയിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തെത്തിയത്.

പിസിസി അധ്യക്ഷനായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിര്‍ദിശയിലായിരുന്ന അമരീന്ദര്‍ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ഉടന്‍ തന്നെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.

Top