പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദർ സിംഗ് ബിജെപിയിലേക്ക്. അദ്ദേഹത്തിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുമെന്ന് അറിയിച്ചു. അമരീന്ദര്‍ സിംഗ് ചികിത്സാര്‍ത്ഥം ഇപ്പോള്‍ ലണ്ടനിലാണ്. അവിടെ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് ബിജെപിയില്‍ ചേരുകയെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. അമരീന്ദറിനോടൊപ്പം നിന്നിരുന്ന നേതാക്കള്‍ നേരത്തെ തന്നെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പിപിസിസി അദ്ധ്യക്ഷന്‍ സുനില്‍ ജഖാര്‍, അമരീന്ദര്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന നാല് നേതാക്കള്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.