കാപിറ്റോൾ കലാപം: ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താമെന്ന് അന്വേഷണ സമിതി

വാഷിംങ്ടണ്‍: കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ച് അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്താനാണ് അന്വേഷണ സമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേര്‍ന്നിരുന്നു. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും എന്നാണ് വിവരം.

ഒരു കലാപത്തിന് പ്രേരിപ്പിച്ചതിനും ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിനും യുഎസ് സർക്കാരിനെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനും തെറ്റായ പ്രസ്താവനകൾ നടത്തിയതിനും ട്രംപിനെതിരെ കുറ്റം ചുമത്താന്‍ അന്വേഷണം നടത്തിയ ഹൗസ് പാനൽ ഏകകണ്ഠമായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

“യുഎസ് ഭരണഘടനയ്ക്ക് കീഴിലുള്ള സമാധാനപരമായ അധികാര പരിവർത്തനത്തെ തടസ്സപ്പെടുത്താൻ പ്രസിഡന്റ് ട്രംപ് ഉദ്ദേശിച്ചിരുന്നു എന്നതിന് കമ്മിറ്റി സുപ്രധാന തെളിവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്,” പാനലിന്റെ കണ്ടെത്തലുകൾ വിശദീകരിക്കുന്നതിനിടയിൽ പ്രതിനിധി ജാമി റാസ്കിൻ പറഞ്ഞു.

“സമിതി അംഗങ്ങള്‍ വിവരിച്ചതും ഞങ്ങളുടെ ഹിയറിംഗുകളിലുടനീളം ശേഖരിച്ചതുമായ തെളിവുകൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ ക്രിമിനൽ റഫറൽ ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” റാസ്കിൻ കൂട്ടിച്ചേര്‍ത്തു.

കാപ്പിറ്റൽ കലാപത്തിൽ ട്രംപിന്റെ പങ്കിനെയും ഡെമോക്രാറ്റ് ജോ ബൈഡൻ വിജയിച്ച 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും കുറിച്ച് അന്വേഷിക്കാൻ അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് നിയമിച്ച പ്രത്യേക കൗൺസലിലാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലേക്കുള്ള കമ്മിറ്റിയുടെ ശുപാർശകൾ നല്‍കിയിരിക്കുന്നത്.

ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021  ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

Top