ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നതായി സൂചന.
പരസ്പര വിശ്വാസവും സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കരാറുകള്‍ പ്രാവര്‍ത്തികമാകൂയെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
കരാറിന്റെ ആമുഖത്തില്‍ത്തന്നെ ‘നല്ലതിനുവേണ്ടിയുള്ള’ കരാറാണിതെന്നു വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഈ കരാറില്‍നിന്ന് ഇന്ത്യ പിന്നാക്കം പോകുമോ എന്നകാര്യത്തില്‍ വികാസ് സ്വരൂപ് കൂടുതല്‍ വിശദീകരിച്ചില്ല.
1960 സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ബിയാസ്, രവി, സത്‌ലജ്, സിന്ധു, ചെനാബ്, ഝലം നദികളിലെ ജലം സംബന്ധിച്ച് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ആവശ്യത്തിനു വെള്ളം ലഭിക്കുന്നില്ലെന്നു കാട്ടി പാക്കിസ്ഥാന്‍ പലതവണ രാജ്യാന്തര ആര്‍ബിട്രേഷനു പോയിട്ടുണ്ട്.
അതേസമയം, നേരത്തേതന്നെ കരാര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നതായും സ്വരൂപ് കൂട്ടിച്ചേര്‍ത്തു.