കഞ്ചാവ് കടത്ത്; അമ്മായി റസ്സലിനെ സാഹസികമായി പിടികൂടി പൊലീസ്

ആലുവ: കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. ഇടുക്കി തൊടുപുഴ കുമ്മന്‍കല്ല് തൊട്ടിയില്‍ വീട്ടില്‍ റസ്സല്‍( അമ്മായി റസല്‍ 36 ) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആയിരക്കണക്കിന് കിലോ കഞ്ചാവാണ് നാല് വര്‍ഷത്തിനുള്ളില്‍ ഇയാള്‍ കേരളത്തിലെത്തിച്ച് വിതരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിന്ന പൊലീസ് ഓപ്പറേഷനൊടുവില്‍ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാര്‍ ഭാഗത്തുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് റസ്സലിനെ സാഹസികമായി പിടികൂടിയത്.

കഴിഞ്ഞ നവംബറില്‍ രണ്ട് ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. വിശദമായ അന്വേഷണത്തില്‍ കേരളത്തിലേക്കുളള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രയിലുളള പാഡേരു എന്ന ഗ്രാമം ആണെന്ന് മനസ്സിലായി.

ഇവിടെ നിന്നാണ് കേരളം ,തമിഴ്‌നാട്, കര്‍ണാടക ,ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കയറ്റി അയക്കുന്നത്. ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളികളെ സംബന്ധിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ആറ് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലെ പ്രധാനികളായ തൊടുപുഴ സ്വദേശി അന്‍സില്‍, പെരുമ്പിള്ളിച്ചിറ സ്വദേശി കുഞ്ഞുമൊയ്തീന്‍, വെള്ളത്തോള്‍ സ്വദേശി ചന്തു എന്നിവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം റസ്സലിലേക്ക് എത്തിയത്.

തുടര്‍ന്ന് കല്ലൂര്‍ക്കാട് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് റസ്സലിന്റെ വീട് കണ്ടെത്തി പരിശോധന നടത്തി അലമാരയില്‍ പായ്ക്കറ്റുകളില്‍ ആയി സൂക്ഷിച്ചിരുന്ന 39 കിലോ വരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രതി റസ്സല്‍ ഒളിവില്‍ പോയി. കഞ്ചാവ് വിറ്റ് കിട്ടിയ പണവുമായി ഊട്ടി ഗോവ കുളുമണാലി തുടങ്ങി സുഖവാസ കേന്ദ്രങ്ങളില്‍ ഒളിവ് ജീവിതം നയിക്കുകയായിരുന്നു ഇയാള്‍. ഇവിടെനിന്ന് ഇടുക്കിയില്‍ തിരിച്ചെത്തിയതോടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

ഇയാളില്‍നിന്ന് ലഹരിവില്‍പ്പന നടത്തുന്ന കൂടുതല്‍പേരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കി കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് അറിയിച്ചു. ആലുവ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി കെ.അശ്വകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എം.സൂഫി, വി.എ.അസീസ്സ്. എസ്.സി.പി.ഒ മാരായ ജിമ്മോന്‍ ജോര്‍ജ്ജ്, പി.എന്‍.രതീശന്‍ ജില്ലാ ഡാന്‍സാഫ് അംഗങ്ങളായ പി.എം ഷാജി, കെ.വി.നിസാര്‍, ടി.ശ്യാംകുമാര്‍, വി.എസ്.രഞ്ജിത്ത്, ജാബിര്‍, മനോജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Top