കാന്‍സറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം ; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കും എതിരെ കേസ്

ഏറ്റുമാനൂര്‍ : കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുടശനാട് സ്വദേശി രജനിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 336,337 വകുപ്പുകള്‍ പ്രകാരം രണ്ട് ഡോക്ടര്‍മാര്‍ക്കും സിഎംസി ഡയനോവ ലാബുകള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്‍, കാന്‍സര്‍ വിഭാഗത്തിലെ ഡോ.സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയും തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്‌കാനിങ് സെന്റര്‍ എന്നിവര്‍ക്കെതിരെയുമാണ് ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവുമായി ബന്ധപ്പെട് മുഖ്യമന്ത്രിക്കു തിങ്കളാഴ്ച പരാതി നല്‍കാനൊരുങ്ങുകയാണ് രജനി.

കാന്‍സറില്ലാത്ത യുവതിക്ക് കാന്‍സര്‍ ചികിത്സയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആലപ്പുഴ കുടശനാട് സ്വദേശിനിയായ രജനിക്കായിരുന്നു കാന്‍ന്‍സര്‍ ചികിത്സ നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് മെഡിക്കല്‍ കോളെജില്‍ ചികിത്സ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ കാന്‍സറില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Top