സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കൂ: ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: ഇസ്രായേലിനെതിരെ രൂക്ഷവിമര്‍ശവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ലോകം ഇതെല്ലാം കാണുന്നുണ്ടെന്ന് ട്രൂഡോ പറഞ്ഞു.ഗസ്സ മുനമ്പില്‍ സ്ത്രീകളെയും കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു.

‘പരമാവധി സംയമനം പാലിക്കണമെന്ന് ഞാന്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ലോകം ഇതെല്ലാം കാണുന്നുണ്ട്. ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെയും സാക്ഷ്യങ്ങള്‍ ഞങ്ങള്‍ കേള്‍ക്കുന്നു’. ‘സ്ത്രീകളുടെയും കുട്ടികളുടെയും ശിശുക്കളുടെയും കൊലപാതകത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ഇത് അവസാനിപ്പിക്കണം,’ ബ്രിട്ടീഷ് കൊളംബിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നടത്തി ഒരു വാര്‍ത്താ സമ്മേളനത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ട്രൂഡോ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. ഹമാസ് ആക്രമണത്തെ ട്രൂഡോ അപലപിച്ചിരുന്നു. നവംബറിന്റെ തുടക്കത്തില്‍ ഇരുവരും വീണ്ടും സംസാരിച്ചു. പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണച്ചതായും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.സിവിലിയന്മാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച് പറയുമ്പോള്‍ തന്നെ ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന് പിന്തുണ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളുടെ നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ഒപ്പുവച്ചു.

Top