ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നാടുകടത്തല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് കാനഡ

കാനഡ: കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ ഏജന്റ് വഴി ലഭിച്ച അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. വ്യാജ ഓഫര്‍ ലെറ്ററുകളുടെ പേരില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കനേഡിയന്‍ സര്‍ക്കാര്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയേക്കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് ഈ ആശങ്ക. നാടുകടത്തുമെന്ന സാധ്യത ശക്തമായതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് കനേഡിയന്‍ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നത്. വിദ്യാര്‍ത്ഥിക്കള്‍ക്കെതിരെ കനത്ത നടപടികള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ കാനഡയിലെ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി ഷോണ്‍ ഫ്രേസിയര്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ്. വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ അകപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ നാടുകടത്തില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ക്ഷേമത്തിനാണ് രാജ്യം എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും, അതിനാല്‍ തിരക്കിട്ടുള്ള നാടുകടത്തില്‍ ഉണ്ടാകില്ലെന്നുമാണ് വിശദീകരണം.

വ്യാജ ഓഫ്ഫര്‍ ലെറ്റര്‍ കേസില്‍ അന്വേഷണം നടത്താന്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, അതല്ലാതെ തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് നാടുകടത്തലിന്റെ പെട്ടെന്നുള്ള നടപടികള്‍ നേരിടേണ്ടി വരുകില്ലെന്നുമാണ് പ്രസ്താവനയുടെ ഉള്ളടക്കം. ‘തട്ടിപ്പുകാരുടെ വഞ്ചനയ്ക്ക് ഇരയായവര്‍ക്ക് ഈ നടപടി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസ്സിലാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. അതുറപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ ഒരു ദൗത്യ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ ദൗത്യ സംഘം കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് യഥാര്‍ത്ഥത്തില്‍ തട്ടിപ്പിനിരകളായവരെ കണ്ടെത്തും. അവരില്‍ നിന്ന് കാനഡയില്‍ പഠനാവശ്യത്തിനായി എത്തിയവരെയും അതില്‍ മാത്രം ശ്രദ്ധ ചെലുത്തിയവരെയും തിരിച്ചറിയും. ഇങ്ങനെ നാടുകടത്തല്‍ നടപടി ഒഴിവാക്കേണ്ട ആനുകൂല്യം അര്‍ഹിക്കുന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് രാജ്യം വിട്ട് പോകേണ്ടി വരില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും കാനഡയുടെ പല ഭാഗങ്ങളിലുള്ള കോളജുകളിലെ രേഖകളുമായി കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, തങ്ങളെ വ്യാജ രേഖകള്‍ നല്‍കി ഏജന്റ് വഞ്ചിച്ചതാണെന്ന് പരാതിപ്പെട്ടിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ സര്‍ക്കാരിന്റെ സ്റ്റേ ഉത്തരവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കോഴ്‌സ് പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തിന് ശേഷം സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് ലഭിച്ചത് വ്യാജ ഓഫര്‍ ലെറ്ററാണെന്ന വിവരം പുറത്ത് വരുന്നത്.

വഞ്ചിതരായ വിദ്യാര്‍ത്ഥികളോട് നീതി കാട്ടണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നേരത്തേ സൂചിപ്പിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി കാനഡയിലെത്തിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പഞ്ചാബ് സ്വദേശികളാണ്, പഞ്ചാബില്‍ നിന്നുള്ള പന്ത്രണ്ടു വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ പ്രതിഷേധ നടപടികളിലേക്ക് കടക്കുകയും ചെയ്തു. ജലന്ധറില്‍ പ്രവര്‍ത്തിക്കുന്ന ഇഎംഎസ്എ എജ്യൂക്കേഷന്‍ ആന്‍ഡ് മൈഗ്രേഷന്‍ സര്‍വീസസ് ഓസ്ട്രേലിയ എന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഏജന്റ് പണം വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് കോളജുകളുടെ വ്യാജ അഡ്മിഷന്‍ രേഖകള്‍ നല്‍കിയത്. ബ്രിജേഷ് മിശ്ര എന്ന ഏജന്റാണ് ഇവരില്‍ ഭൂരിഭാഗം പേരെയും കബളിപ്പിച്ചിരിക്കുന്നത് എന്നും കണ്ടെത്തിയിരുന്നു. പഠനം തുടരുന്നതിന് നാടുകടത്തലിനെ പ്രതിരോധിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്,, കനേഡിയന്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ് ഇവര്‍.

Top