ഇന്ത്യയുമായുള്ള സൈനികതല ബന്ധത്തെ നിലവിലെ പ്രശ്നം ഒരു തരത്തിലും ബാധിക്കില്ലെന്ന് കാനഡ

ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള ഭിന്നതയ്ക്കിടയിലും ഡൽഹിയിൽ നടന്ന ഇന്തോ–പസിഫിക് രാജ്യങ്ങളിലെ കരസേനാ മേധാവിമാരുടെ സമ്മേളനത്തിൽ കനേഡിയൻ കരസേനാ സഹമേധാവി പങ്കെടുത്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്ന് സഹമേധാവി പീറ്റർ സ്കോട്ട് പറഞ്ഞു.

മിലിറ്ററി തലത്തിലുള്ള ബന്ധത്തെ നിലവിലെ പ്രശ്നം ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ കരസേനാ മേധാവി മനോജ് പാണ്ഡെയുമായി തിങ്കളാഴ്ച രാത്രി സംസാരിച്ചിരുന്നു. നിലവിലുള്ളത് രാഷ്ട്രീയ പ്രശ്നമാണെന്നും സേനകൾ തമ്മിലുള്ള ബന്ധത്തെ അത് ബാധിക്കില്ലെന്ന് ഇരുവരും പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനയെക്കുറിച്ച് ധാരണയുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ടല്ല ഇന്ത്യയിലെത്തിയത്. പസിഫിക് മേഖലയിലെ 30 രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം, ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിൽ കാന‍ഡയുടെ അന്വേഷണം മുന്നോട്ടുപോകേണ്ടതുണ്ടെന്ന് യുഎസ് ആവർത്തിച്ചു. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട യുഎസ് കാനഡയ്ക്ക് രഹസ്യവിവരം നൽകിയെന്ന റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി തയാറായില്ല.

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, കോൺസുലേറ്റുകൾ എന്നിവിടങ്ങളിലേക്കു ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനിടെ ഇന്ത്യൻ ദേശീയപതാക കത്തിച്ചതായി റിപ്പോർട്ടുണ്ട്. നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഹോർഡിങ് നിലത്തിട്ട് ചവിട്ടുന്ന വിഡിയോകളും പുറത്തുവന്നു. ഇത് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

Top