കാനഡയ്‌ക്കെതിരെ സൗദിയുടെ നിലപാടിന് പിന്തുണയുമായി അറബ് ലോകം

റിയാദ്: കാനഡയ്‌ക്കെതിരെ സൗദി അറേബ്യ കൈക്കൊണ്ട നടപടിക്ക് പിന്തുണയുമായി അറബ് ലോകം. സൗദിയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ് കാനഡയുടെ പ്രവൃത്തിയെന്ന് യു എഇയും അറബ് ലീഗും വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് സൗദി അറേബ്യ കാനഡയ്‌ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ആരംഭിച്ചത്. കാനഡയുമായുള്ള നയതന്ത്ര വ്യാപാരബന്ധം വിച്ഛേദിച്ച അവര്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാനും കാനഡയുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവക്കാനും ഉത്തരവിട്ടിരുന്നു.

കാനഡയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും സൗദി രാജഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് കാനഡയില്‍ സൗദി സ്‌ക്കോളര്‍ഷിപ്പോടുകൂടി പഠിക്കുന്ന 20,000 വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും തിരിച്ചുവിളിക്കുകയും യു.എസ്, യു.കെ എന്നീ രാജ്യങ്ങളില്‍ തുടര്‍വിദ്യാഭ്യസത്തിന് സൗകര്യമുണ്ടാക്കുമെന്ന് അറിയിക്കുകയുമായിരുന്നു. കാനഡയിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സും അറിയിച്ചിരുന്നു.

അറസ്റ്റ് ചെയ്ത് ജയിലലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും ഉടന്‍ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതാണ് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചത്. കാനഡയുടെ നടപടി നിന്ദ്യവും ദൗര്‍ഭാഗ്യകരവുമാണെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ജയിലലടക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന കാനഡയുടെ നിലപാട് അത്ഭുതമുളവാക്കുന്നുവെന്നും സൗദി പറയുന്നു. എന്നാല്‍ സൗദിയുടെ നടപടിയില്‍ വ്യക്തത ആവശ്യമുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ എന്നും നിലകൊള്ളുമെന്നും മറുപടി പ്രസ്താവനയില്‍ കാനഡ പറഞ്ഞിരുന്നു.

Top