ചൈനീസ് പട്ടാളത്തിന്റെ എ.കെ 47നെ വരെ ചെറുക്കാം; ‘ഭാഭ കവചം’ സ്വന്തമാക്കി ഇന്ത്യ

ഹൈദരാബാദ്: ചൈനീസ് പട്ടാളത്തിന്റെ എ.കെ 47 തോക്കുകളെപ്പോലും ചെറുക്കാന്‍ കഴിയുന്ന കവചം സ്വന്തമാക്കി ഇന്ത്യന്‍ സേന. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബി.എ.ആര്‍.സി) വികസിപ്പിച്ച ലോകനിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ‘ഭാഭാ കവച്’ സുരക്ഷാ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ സജ്ജമായി. ഹൈദരാബാദിലെ മിശ്രധാതു നിഗം ലിമിറ്റഡിനാണ് (മിധാനി) നിര്‍മ്മാണ ചുമതല. അതിര്‍ത്തിയിലെ തുടര്‍ച്ചയായ ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ ആദ്യ ബാച്ച് ജാക്കറ്റുകള്‍ ലഡാക്കിലെ സൈനികര്‍ക്കാകും നല്‍കുന്നത്.

ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള എ.കെ 47 റൈഫിളുകളാണ് യുദ്ധമുഖത്ത് ഏതു സൈനികര്‍ക്കും കടുത്ത വെല്ലുവിളി. എ.കെ 47 ന്റെ പരിഷ്‌കരിച്ച പതിപ്പായ എ.കെ 47- 203 റൈഫിളുകള്‍ ഇവിടെ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഈയിടെ റഷ്യയുമായി ഇന്ത്യ ഒപ്പുവച്ചിരുന്നു. വര്‍ഷത്തില്‍ ഒരു ലക്ഷം ജാക്കറ്റുകള്‍ മിധാനിയുടെ ഹൈദരാബാദ് പ്ലാന്റില്‍ നിര്‍മിക്കാം. കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെ ആധുനിക സുരക്ഷാ ഉപകരണങ്ങളും ഇവിടെ നിര്‍മ്മിക്കും.

ബോറോണ്‍ കാര്‍ബൈഡ്, കാര്‍ബണ്‍ നാനോ ട്യൂബുകള്‍, പോളിമര്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം. വെടിയുണ്ടകളില്‍ നിന്ന് ഭാഭ കവച് സൈനികര്‍ക്ക് പൂര്‍ണ സുരക്ഷ നല്‍കുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. 2015 ലാണ് ഭാഭ സെന്റര്‍ ജാക്കറ്റ് വികസിപ്പിക്കാനുള്ള ഗവേഷണം തുടങ്ങിയത്. 2018 മുതല്‍ ഇതുവരെ മുപ്പതു ട്രയലുകള്‍ നടത്തി.

ഭാഭാ കവച് സവിശേഷതകള്‍:

– ഭാരം കുറവ്, കൂടുതല്‍ ശക്തി, പൂര്‍ണ സുരക്ഷ
– വില 70,000 രൂപ. മറ്റു ജാക്കറ്റുകള്‍ക്ക് 1.5 ലക്ഷം
– പലയിനം വെടിയുണ്ടകള്‍ ചെറുക്കാന്‍ മൂന്ന് വേരിയന്റുകള്‍
– ഭാരം 3.5 കിലോ മുതല്‍ 6.8 കിലോ വരെ
– മറ്റു ജാക്കറ്റുകളുടെ ഭാരം 10 കിലോ

കവചിത വാഹനം:

– കവചിത വാഹനം ടയര്‍ പഞ്ചറായാലും റണ്‍ ഫ്‌ളാറ്റ് ടയര്‍ സാങ്കേതികത ഉപയോഗിച്ച് 100 കിലോമീറ്റര്‍ ഓടും
– ഇസുസു കമ്പനിയുടെ ആദ്യ യുദ്ധവാഹനം
– ആയുധങ്ങളുമായി ഏഴു പേര്‍ക്ക് സഞ്ചരിക്കാം
– ഭീകരവിരുദ്ധ ഓപ്പറേഷനും യോജ്യം

Top