മനുഷ്യന്‍ അന്യഗ്രഹ ജീവികളുടെ അടിമകളാകുമോ? കൂടുതല്‍ തെളിവുകള്‍

ബുക്കാറെസ്റ്റ്: ലോകത്തിന്റെ പലഭാഗത്തായി അന്യഗ്രഹ ജീവികളുടെ വിളയാട്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിലായി റൊമാനിയയിലെ പിയത്ര നീമിലെ പെട്രോഡാവ ഡേസിയന്‍ കോട്ടയ്ക്ക് തൊട്ടരികിലായി അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചെന്നു കരുതുന്ന ഫലകം കണ്ടെത്തി.

പതിമൂന്നടി ഉയരത്തില്‍ ത്രികോണാകൃതിയുളള ഫലകമാണ് കണ്ടെത്തിയത്. ഭൂമിയില്‍ ഉറപ്പിച്ച നിലയിലുളള തിളക്കമാര്‍ന്ന ഏതോ ലോഹം കൊണ്ടുണ്ടാക്കിയ സ്തംഭത്തില്‍ കുറിപ്പുകള്‍ക്ക് സമാനമായ ചിലത് കാണുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഫലകം കണ്ടത്.

ഇത്തരത്തിലൊരു ഫലകം നേരത്തേ അമേരിക്കയിലെ തെക്കന്‍ യൂറ്റായിലെ മരുഭൂമിയില്‍ കണ്ടെത്തിയിരുന്നു. റൊമാനിയയില്‍ കണ്ടെത്തിയ ഫലകത്തിന് ഇതില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ ഫലകം പോലെ ഇതും അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാണെന്നാണ് അന്യഗ്രഹ ജീവികളില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്.

അന്യഗ്രഹ ജീവികളല്ലാതെ ആരും ആളൊഴിഞ്ഞ സ്ഥലത്ത് ഫലകം സ്ഥാപിക്കില്ല എന്നും അവര്‍ പറയുന്നു. അമേരിക്കയിലെ ഫലകം കാണാതായതിന് തൊട്ടടുത്ത ദിവസമാണ് റൊമാനിയയിലെ ഫലകം കണ്ടെത്തിയത്. എന്നാല്‍, ഇക്കാര്യത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

അമേരിക്കയിലെ മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകള്‍ക്ക് സമീപത്ത് മണ്ണില്‍ നിന്ന് 12 അടി ഉയരത്തിലാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഈ ഫലകത്തിനും ത്രികോണാകൃതിയാണ് ഉണ്ടായിരുന്നത്. ഹെലികോപ്ടര്‍ വഴി ചെമ്മരിയാടുകളുടെ സര്‍വേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പരിശോധിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിറുത്തിയാണിതെന്നാണ് വിശദീകരണം.

സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ‘ 2001 : എ സ്പേസ് ഒഡീസിയില്‍ ‘ ഇതുപോലൊരു സ്തംഭത്തെ കാണാം. ചിത്രത്തില്‍ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നത്.

Top