8 ഡോളറുമായി അമേരിക്കയിലേക്ക്‌; ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകന്‍ ഇന്ന് ട്രംപിനൊപ്പം!

കദേശം അഞ്ച് ദശകങ്ങള്‍ മുന്‍പാണ് അജിത് പൈയുടെ മാതാപിതാക്കള്‍ യുഎസില്‍ എത്തിച്ചേര്‍ന്നത്. ഇതിന് ശേഷം ആദ്യമായി അജിത് ഇന്ത്യയിലേക്ക് യാത്ര ചെയ്തു. അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം എയര്‍ ഫോഴ്‌സ് വണ്ണില്‍. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ ചെയര്‍മാനാണ് 47കാരനായ അജിത് പൈ.

ട്രംപിനൊപ്പം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന രണ്ട് ഇന്ത്യന്‍ അമേരിക്കക്കാരില്‍ ഒരാളാണ് ഇദ്ദേഹം. പ്രസിഡന്റിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റും, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സീനിയര്‍ ഡയറക്ടറുമായ കേശ് പട്ടേലാണ് രണ്ടാമത്തെ വ്യക്തി. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും, ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അജിത് പൈ ട്വിറ്ററില്‍ വ്യക്തമാക്കി. 5ജി, ഡിജിറ്റല്‍ വേര്‍തിരിവുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം.

പ്രൊഫഷണല്‍ രീതിയില്‍ സുപ്രധാനമെന്നതിന് പുറമെ വ്യക്തിപരമായും പൈയ്ക്ക് ഈ യാത്ര സവിശേഷമാണ്. ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അമ്മ ജനിച്ചുവളര്‍ന്നത്, പിതാവ് ഹൈദരാബാദിലും. 1971ല്‍ വിവാഹം ചെയ്ത ശേഷം പോക്കറ്റില്‍ 8 യുഎസ് ഡോളറും, ഒരു ട്രാന്‍സിറ്റര്‍ റേഡിയോയും, അമേരിക്കന്‍ ഡ്രീമിലും വിശ്വസിച്ചാണ് അവര്‍ അമേരിക്കയിലേക്ക് വിമാനം കയറിയതെന്ന് പൈ കൂട്ടിച്ചേര്‍ക്കുന്നു.

പല കുടിയേറ്റക്കാരെയും പോലെ നിരവധി ത്യാഗങ്ങള്‍ സഹിച്ച് തനിക്ക് അവസരങ്ങള്‍ നേടിത്തരാനാണ് മാതാപിതാക്കള്‍ യത്‌നിച്ചത്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അവരോടും, ത്യാഗങ്ങള്‍ ചെയ്ത കുടിയേറ്റക്കാരോടുമുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കാനാണ് ശ്രമിക്കുന്നത്.

Top