കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത് അഞ്ചര ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍; ഫെയ്‌സ്ബുക്ക്

facebook

ന്യൂയോര്‍ക്ക്: ഫെയ്‌സ് ബുക്കിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്ക് പുറത്ത് വിട്ടു. അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടേതടക്കം ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് ഫെയ്സ്ബുക്ക് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ഒരു ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന്റെ പ്രതികരണം. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണെന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നു.

വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വലിയ തെറ്റാണ് ഉണ്ടായതെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അടുത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധനല്‍കുന്നതെന്നും സക്കര്‍ ബര്‍ഗ് വ്യക്തമാക്കി.

5, 62,455 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് ഫെയ്സ്ബുക്ക് അധികൃതര്‍ ബ്ലോഗിലൂടെ പറയുന്നത്. ആകെ ചോര്‍ന്നവരുടെ 0.6 ശതമാനമാണിത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാമെന്നും. അതേ സമയം ഈ വിവരങ്ങള്‍ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ബ്ലോഗില്‍ പറയുന്നു.

Top