സിഎജിയ്‌ക്കെതിരെ ധനമന്ത്രി;ട്രഷറി സോഫ്‌റ്റ്വെയറില്‍ പിഴവില്ലെന്നും ഐസക്ക്

THOMAS ISSAC

തിരുവനന്തപുരം: സി.എ.ജിയ്‌ക്കെതിരായ ആരോപണങ്ങള്‍ നിയമസഭയിലും ആവര്‍ത്തിച്ച് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. ഓഡിറ്റില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ സിഎജി കൂട്ടിച്ചേര്‍ത്തു, ഒരു ഭരണഘടനാ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാണ് സിഎജി ചെയ്യുന്നതെന്ന് ഐസക്ക് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ട്രഷറി സോഫ്റ്റ്വെയറില്‍ പിഴവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ്വെയറാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയര്‍ പഴുതുപയോഗിച്ച് ട്രഷറി തട്ടിപ്പ് നടന്നിട്ടില്ല. തുടക്കത്തിലെ ചില ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ട്രഷറികള്‍ സുരക്ഷിതമാണെന്നും ട്രഷറി സോഫ്റ്റ്വെയറിലെ പിശകുകള്‍ സംബന്ധിച്ച പ്രതിപക്ഷ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു.

ഏറെ പ്രശംസ ലഭിച്ച സോഫ്റ്റ്വെയറാണ് കേരളത്തിന്റേത്. ട്രഷറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അനുവദിക്കില്ല. തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ട്രഷറികളില്‍ തട്ടിപ്പ് നടത്തിയതിന് ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് പേരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ ഒമ്പത് പേരെ പുറത്താക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ധനമന്ത്രിയ്‌ക്കെതിരായ അവകാശ ലംഘന റിപ്പോര്‍ട്ട് 19ന് സമര്‍പ്പിയ്ക്കും. ഇന്ന് ചേരേണ്ട പ്രിവിലേജ് കമ്മിറ്റി ഈ മാസം 18ലേയ്ക്ക് മാറ്റി.

Top