രാജ്യത്ത്‌ ജിഎസ്‌ടി നടപ്പാക്കിയ ശേഷം സെസുകൾ വഴി കേന്ദ്ര വരുമാനം ഇരട്ടിച്ചെന്ന് സിഎജി റിപ്പോർട്ട്

ന്യൂഡല്‍ഹി : രാജ്യത്ത്‌ ജിഎസ്‌ടി നടപ്പാക്കിയശേഷം അധിക തീരുവകൾ (സെസ്‌) വഴി അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ വരുമാനം ഇരട്ടിയിലേറെയായി. 2017–-18ൽ സെസ് ഇനത്തിൽ കേന്ദ്രത്തിന്‌ ലഭിച്ചത്‌ 2.22 ലക്ഷം കോടി രൂപയായിരുന്നു. 2017 ജൂലൈയിലാണ്‌ ജിഎസ്‌ടി നിലവിൽവന്നത്‌. 2021–-22 വർഷത്തിൽ സെസ്‌ വരുമാനം 4.79 ലക്ഷം കോടി രൂപയായി വർധിച്ചെന്ന്‌ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ വ്യക്തമാക്കി. മൊത്തം റവന്യുവരുമാനത്തിന്റെ 17.67 ശതമാനം.

ഇതിൽ 1.04 ലക്ഷം കോടിയാണ്‌ ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ ഇനത്തിൽ ലഭിച്ചത്‌. റോഡ്‌ സെസ്‌–-1.96 ലക്ഷം കോടി, ആരോഗ്യ,- വിദ്യാഭ്യാസ സെസ്‌– -52,750 കോടി, സാമൂഹ്യക്ഷേമ പാക്കേജ്‌ സെസ്‌–-16,945 കോടി, സാർവത്രിക സേവന ബാധ്യത സൈസ്‌–- 10,376 കോടി, കാർഷിക, അടിസ്ഥാന സൗകര്യ വികസന സെസ്‌– -76,951 കോടി, മറ്റുള്ളവ–-1548 കോടി എന്നിങ്ങനെയാണ്‌ ഇതര മേഖലകളിലെ വരുമാനം.

റിസർവ്‌ ബാങ്ക്‌, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ലാഭവിഹിതവും 2017–-18നെ അപേക്ഷിച്ച്‌ 2021–-22ൽ ഇരട്ടിയോളമായി. 2017–-18ൽ 91,376 കോടി രൂപയായിരുന്നു ഈയിനത്തിൽ വരുമാനം. 2021–-22ൽ ഇത്‌ 1.60 ലക്ഷം കോടിയായി. റിസർവ്‌ ബാങ്ക്‌ ലാഭവിഹിതം 2021–-22ൽ 99,122 കോടി രൂപയായിരുന്നു. ബാങ്കുകൾ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ 59,120 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ 2231 കോടി രൂപയും മറ്റു സ്ഥാപനങ്ങളിൽനിന്ന്‌ 180 കോടി രൂപയും കേന്ദ്രത്തിന്‌ ലാഭവിഹിതമായി ലഭിച്ചു. ഭാരത്‌ പെട്രോളിയം–- 7814 കോടി, കോൾ ഇന്ത്യ–- 7132 കോടി, ഒഎൻജിസി–- 6916 കോടി, പവർ ഗ്രിഡ്‌–- 5551 കോടി, ഇന്ത്യൻ ഓയിൽ–- 5091 കോടി, എൻടിപിസി–- 3543 കോടി എന്നിവയാണ്‌ വൻതോതിൽ ലാഭവിഹിതം നൽകിയ പൊതുമേഖലാ സ്ഥാപനങ്ങൾ.

Top