സിദ്ധാര്‍ത്ഥയെ പോലൊരു വ്യക്തി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല: ഡി.കെ ശിവകുമാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര കോഫി ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി. സിദ്ധാര്‍ത്ഥയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍.

സിദ്ധാര്‍ത്ഥയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ‘ഇപ്പോള്‍ പ്രചരിക്കുന്ന കത്തില്‍ ജൂലൈ 27 എന്ന തിയ്യതിയാണുള്ളത്. ജൂലൈ 28ന് അദ്ദേഹം എന്നെ വിളിച്ച് നേരിട്ട് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ ധീരനായ ഒരു വ്യക്തി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.’ എന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മുതലാണ് അദ്ദേഹത്തിനെ കാണാതായത്. തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്ന് 375 കിലോമീറ്റര്‍ അകലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കവേ അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങി പോയിരുന്നു. മംഗലാപുരത്തിനു സമീപം ജെപ്പിന മൊഗരുവില്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് നിര്‍ദ്ദേശിച്ച സിദ്ധാര്‍ത്ഥ, നേത്രാവതി നദിക്കു കുറുകെയുള്ള ഉള്ളാല്‍ പാലത്തിന്റെ മറുഭാഗത്ത് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ‘ഞാന്‍ ഒന്നു നടന്നിട്ടു വരാം’ എന്നു പറഞ്ഞ് വൈകിട്ട് ഏഴു മണിയോടെ വാഹനത്തില്‍ നിന്നിറങ്ങിയ സിദ്ധാര്‍ഥയെ എട്ടു മണിയായിട്ടും കാണാതായതോടെയാണ് ഡ്രൈവര്‍ ബന്ധുക്കളെ വിവരമറിയിച്ചത്. വീട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പൊലീസ് തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.

കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹം ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. മറ്റേതെങ്കിലും വാഹനത്തില്‍ കയറിപ്പോയതാണോ, അബദ്ധത്തില്‍ നദിയില്‍ വീണതാണോ തുടങ്ങി എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് നേത്രാവതി നദിയില്‍ പൊലീസ് നടത്തുന്ന തിരച്ചില്‍ കണ്ട ശേഷം സിദ്ധാര്‍ഥയുടെ സുഹൃത്തായ മുന്‍ കോണ്‍ഗ്രസ് മന്ത്രി യു.ടി.ഖാദര്‍ വ്യക്തമാക്കി.

ഇതിനിടെ രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥ അയച്ച കത്ത് പുറത്തുവന്നു. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു.

കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തമാണ്. നിയമവും എന്നെ മാത്രമേ ഇതില്‍ ഉത്തരവാദിയായി കാണേണ്ടതുള്ളുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു. 2017 സെപ്റ്റംബറില്‍ സിദ്ധാര്‍ത്ഥയുടെ മുംബൈ, ബെംഗളൂരു, ചെന്നൈ, ചിക്കമംഗളൂരു ഓഫിസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. 650 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കഫെ കോഫി ഡേയ്ക്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇതിനുപിന്നാലെ വെളിപ്പെടുത്തിയത്.

മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഉദ്ദേശം 6,547 കോടി രൂപയായിരുന്നു കോഫി ഡേ എന്റര്‍പ്രൈസസിന്റെ കടബാധ്യത. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ രണ്ടര ഇരട്ടിയോളം വരുന്ന ഈ ബാധ്യത തീര്‍ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സിദ്ധാര്‍ത്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ പ്രമുഖനാണ് ‘കോഫി കിങ്’ എന്ന് അറിയപ്പെടുന്ന സിദ്ധാര്‍ത്ഥ. 130 വര്‍ഷത്തോളമായി കാപ്പിക്കുരു ഉത്പാദനരംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബമാണ് സിദ്ധാര്‍ത്ഥയുടേത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയുടെ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കൂടിയാണ്. സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി. സിസാഡ എന്നിവയുടെയും സ്ഥാപകനും. 1996 ല്‍ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. അതിവേഗം രാജ്യമെമ്പാടും വ്യാപിച്ച കഫെ കോഫി ഡേ ശൃംഖല ഇന്ന് രാജ്യാന്തര ബ്രാന്‍ഡാണ്.

അതേസമയം സിദ്ധാര്‍ത്ഥയുടെ തിരോധാന വാര്‍ത്ത പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ കഫെ കോഫി ഡേ ഉടമസ്ഥരായ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. 154.05 രൂപയില്‍ നിന്ന് 72.80 രൂപയിലേക്ക് 20 ശതമാനത്തിന്റെ ഇടിവാണ് ഓഹരിവിലയില്‍ ഉണ്ടായത്.

Top