പൗരത്വബിൽ; ലാലിന്റെ മൗനത്തിന് ആരാധകരുടെ ‘പൊങ്കാല’

കൊച്ചി: പൗരത്വ വിവാദം നടന്‍ മോഹന്‍ലാലിന്റെ ഇമേജും തകര്‍ക്കുന്നു. കമല്‍ ഹാസന്‍,മമ്മൂട്ടി,പൃഥ്വിരാജ് ടൊവിനോ, ചാക്കോച്ചന്‍,അമല പോള്‍, പാര്‍വ്വതി തുടങ്ങി സിനിമാ രംഗത്തെ നിരവധി പേര്‍ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചിട്ടും ലാല്‍ പ്രതികരിക്കാത്തതാണ് വിവാദമായിരിക്കുന്നത്.

എന്തിനും ഏതിനും ബ്ലോഗ് എഴുതുന്ന മോഹന്‍ലാല്‍ പൗരത്വ ബില്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാത്തത് അദ്ദേഹത്തിന്റെ സംഘി അനുഭാവം കൊണ്ടാണെന്നാണ് ആക്ഷേപം.

മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ ഫെയ്‌സ് ബുക്ക് പേജില്‍ താരത്തിനെതിരെ രൂക്ഷമായാണ് കമന്റുകള്‍ പ്രവഹിക്കുന്നത്. അടുത്ത കാലത്തൊന്നും നേരിടാത്ത രൂപത്തിലുള്ള വന്‍ പ്രതിഷേധ പൊങ്കാലയാണ് ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ശശി തരൂരിന് അഭിനന്ദനം അര്‍പ്പിച്ച് പോസ്റ്റിട്ട ലാലിന്റെ കൈക്ക് ചലനശേഷി നഷ്ടമായോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്.

ലാലിന്റെ ആരാധകരില്‍ ഒരു വിഭാഗം ഇനി തങ്ങള്‍ ലാലിനൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘി കൂട്ടങ്ങളെ വാര്‍ത്തെടുക്കുകയാണ് ലാലിന്റെ ഇപ്പോഴത്തെ ജോലിയെന്ന വിമര്‍ശനവും വ്യാപകമാണ്.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുമായി ഇപ്പോഴും സഹകരിക്കുന്ന ലാലില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നതാണ് മറ്റൊരു വിഭാഗം പറയുന്നത്. ആരാധകര്‍ ഉള്‍പ്പെടെ തങ്ങളുടെ പ്രതിഷേധം മുഴുവന്‍ തീര്‍ക്കുന്നത് ലാലിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കയറിയാണ്. ‘നീ തീര്‍ന്നെടാ ലാലേ’ എന്ന പോസ്റ്ററുകളും സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രതിഷേധം ഇതുപോലെ കത്തിപ്പടരുകയാണെങ്കില്‍ അത് മോഹന്‍ലാലിന്റെ താരപദവിക്ക് വലിയ കോട്ടമാണ് ഉണ്ടാക്കുക.മോഹന്‍ലാലിനെതിരെ ചലച്ചിത്ര മേഖലയില്‍ തന്നെ നിലവില്‍ ശക്തമായ ഒരു വിഭാഗം രൂപപ്പെട്ടിട്ടുണ്ട്.മമ്മുട്ടിയുടെ മാമാങ്കം സിനിമക്കെതിരായ ലാല്‍ ഫാന്‍സിന്റെ പ്രചരണമാണ് താരത്തിന് വിനയായിരിക്കുന്നത്.

മാമാങ്കം സിനിമ പരാജയപ്പെടുത്താന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്ത വ്യക്തിക്ക് ലാലിനോടുള്ള ബന്ധമാണ് വ്യക്തമായത്. ഇതു സംബന്ധമായ തെളിവ് കൊച്ചി പൊലീസിനാണ് ലഭിച്ചത്. ഈ യുവാവിനെ കൊച്ചി സെന്‍ട്രല്‍ പൊലീസിപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുകയാണ്.ലാലിന്റെ വലം കൈ ആയി അറിയപ്പെടുന്ന നിര്‍മ്മാതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒടിയന് എതിരായി പ്രവര്‍ത്തിച്ചതിന് മാമാങ്കത്തെ ഡീ ഗ്രേഡ് ചെയ്യുമെന്നായിരുന്നു യുവാവ് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്തിരുന്നത്. ഇത് ഏറ്റെടുത്ത ലാല്‍ ആരാധകരില്‍ ഒരു വിഭാഗം ആ ദൗത്യത്തില്‍ പങ്കാളിയാവുകയും ചെയ്യുകയുണ്ടായി.

സഹപ്രവര്‍ത്തകനായ സൂപ്പര്‍ താരത്തിന്റെ സിനിമ പരാജയപ്പെടുത്താന്‍ അണിയറയില്‍ നടന്ന പ്രവര്‍ത്തി പുറത്തായതിന് പിന്നാലെയാണ് പൗരത്വ പ്രശ്‌നത്തിലും ലാലിപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

Top