ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയോഗം ഇന്ന് തീരുമാനമെടുക്കും

bus charge

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയോഗം ഇന്ന് തീരുമാനമെടുക്കും. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയാക്കാനും മുന്നണി യോഗത്തില്‍ ധാരണയായിരുന്നു.

ഈ മാസം 16 ാം തീയതി മുതല്‍ ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗം ചേര്‍ന്ന് ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചാര്‍ജ് വര്‍ധനവ് ചര്‍ച്ചക്ക് വരും. ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജില്‍ ഒരു രൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചേക്കും.

ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാക്കും. ഫാസറ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. എക്‌സിക്യൂട്ടീവ് സൂപ്പര്‍ എക്‌സ്പ്രസിന്റെ നിരക്ക് 13 നിന്ന് 15 ഉം, സൂപ്പര്‍ ഡീലക്‌സ് സെമി സ്ലീപ്പര്‍ നിരക്ക് 20 നിന്ന് 22 ഉം, ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അഞ്ച് രൂപ വര്‍ധിച്ച് 45 രൂപയാക്കാനും മന്ത്രിസഭ തീരുമാനിച്ചേക്കും. നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ 16 മുതല്‍ നടത്താനിരുന്ന സമരം ബസ്സുടമകള്‍ പിന്‍വലിക്കും.

Top