മന്ത്രിസഭാ പുനഃസംഘടന നവംബറില്‍, മന്ത്രി വീണാ ജോര്‍ജിനെ മാറ്റില്ല; വ്യക്തത വരുത്തി ഇ.പി ജയരാജന്‍

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മന്ത്രി വീണാ ജോര്‍ജിനെ മാറ്റുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചര്‍ച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനും മന്ത്രിമാര്‍ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇ.പി ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മന്ത്രി കഴിവുറ്റതാണെന്നും നിപ പ്രതിരോധം നല്ല നിലയില്‍ പുരോഗമിക്കുന്നുവെന്നും ഇ.പി ജയരാജന്‍ വിലയിരുത്തി.

എല്ലാ ഘടകകക്ഷികള്‍ക്കും തുല്യ പരിഗണനയുള്ള മുന്നണിയാണ് എല്‍ഡിഎഫെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ 2021 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ചില ധാരണകളുണ്ടായിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞ്, ഇപ്പോഴത്തെ കണക്ക് പ്രകാരം നവംബറോടെയാകും ധാരണ പ്രകാരമുള്ളവരെ മന്ത്രിമാരാക്കുന്നത്. സിപിഐഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല.

നവംബറില്‍ നടക്കാന്‍ പോകുന്ന പുനഃസംഘടനയില്‍ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും , ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജുവും മന്ത്രി സ്ഥാനത്ത് നിന്ന് മാറും. പകരം മുന്‍ ധാരണ പ്രകാരം കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തും.

Top