ഐജി മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഐജി മനോജ് ഏബ്രഹാമിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയാണ്. ട്രാഫിക് വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്ന അദ്ദേഹം നിലവില്‍ ശബരിമലയുടെ സുരക്ഷചുമതലയുള്ള കോര്‍ഡിനേറ്റിംഗ് ഓഫീസറാണ്.

കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്റെ മേല്‍നോട്ടചുമതലയും അദ്ദേഹത്തിനാണ്. വരുന്ന ജനുവരിയില്‍ അദ്ദേഹത്തിന് എഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കും. ഇതടക്കം സംസ്ഥാനത്തെ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.

1994 ഐഎഎസ് ബാച്ചിലെ രാഷേജ് കുമാര്‍ സിന്‍ഹ, സഞ്ജയ് ഗാര്‍ഗ്, എക്‌സ്. അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനല്‍ മന്ത്രിസഭ യോഗം അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും.

2001 ഐപിഎസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മയെ ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താനും 2005 ഐപിഎസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവരെ ഡിഐജി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

Top