കര്‍ണാടകയില്‍ രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം; പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്

ബെംഗളൂരു: എന്ത് വിലകൊടുത്തും കര്‍ണാടകയിലെ മന്ത്രിസഭ നിലനിര്‍ത്തുക എന്ന ലക്ഷ്യമാണിപ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ ഉളളത്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട് മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിലപേശല്‍ തുടരുകയാണ്. രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനമാണിപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

രാജിവെച്ച 13 എം.എല്‍.എ മാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനായി മന്ത്രിസഭയിലെ 13 മന്ത്രിമാരെ രാജിവെപ്പിക്കാനാണ് നീക്കം. ഇത് വിമതര്‍ അംഗീകരിക്കുന്നതിന് അനുസരിച്ചിരിക്കും സഖ്യസര്‍ക്കാരിന്റെ ഭാവി. ഇതുവരെ വിമതരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.എന്ത് വിലകൊടുത്തും കര്‍ണാടകയിലെ മന്ത്രിസഭ നിലനിര്‍ത്തുക എന്ന എ.ഐ.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇത്തരത്തിലൊരു ഒത്തുതീര്‍പ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്.

കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നാണ് പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്തുന്നത്. സിദ്ധരാമയ്യ, ജി പരമേശ്വര എന്നീ നേതാക്കള്‍ കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയാണ്. ഡി.കെ ശിവകുമാറാവട്ടെ എം.എല്‍.എമാരുമായും ജെ.ഡി.എസുമായും ചര്‍ച്ച തുടരുകയാണ്.

Top