ടെലികോം എക്യുപ്‌മെന്റ് മാനുഫാക്ച്ചറിംഗിന് 12,195 കോടി രൂപയുടെ ആനുകൂല്യം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച പിഎൽഐ സ്‌കീമിൽ ടെലികോം എക്യുപ്‌മെന്റ് മാനുഫാക്ച്ചറിംഗിനുള്ള ആനുകൂല്യം പ്രഖ്യാപിച്ചു. അഞ്ചുവർഷത്തിനുള്ളിൽ 12,195 കോടി രൂപയാണ് ചെലവഴിക്കുക. പദ്ധതി ഏപ്രിൽ ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പദ്ധതി ടെലികോം മേഖലയിൽ നടപ്പാക്കുന്നതിലൂടെ 2.4 ലക്ഷംകോടി രൂപയിലധികം മൂല്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. രണ്ടു ലക്ഷം കോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നുണ്ട്.

ഇലക്ട്രോണിക്‌സ് ഘടകഭാഗങ്ങളും മറ്റും രാജ്യത്ത് നിർമിച്ച് സ്വയം പര്യാപ്തത നേടുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പിഎൽഐ. കോർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, 4ജി, 5ജി നെക്‌സ്റ്റ് ജനറേഷൻ റേഡിയോ ആക്‌സസ് നെറ്റ് വർക്ക്‌, വയർലെസ് എക്യുപ്‌മെന്റ് തുടങ്ങിയവയുൾപ്പടെ നിർമിച്ച് ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. മൊബൈൽ നിർമാണമേഖലയിൽ പദ്ധതി നടപ്പാക്കിയതിലൂടെ 20,000 പേർക്ക് നേരിട്ട് ജോലി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

അടുത്തവർഷം ഒരുലക്ഷത്തോളം പേർക്ക് നേരിട്ടും മൂന്നു ലക്ഷം പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും. ലാപ്‌ടോപ്, ടാബ്ലെറ്റ് പിസി എന്നിവയുടെ പ്രാദേശിക ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടനെ പ്രഖ്യാപിക്കും. 3000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top