സമഗ്ര എവിജിസി-എക്‌സ്ആര്‍ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിംഗ്, കോമിക്‌സ് എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലയ്ക്കായി സമഗ്ര നയം പുറത്തറിക്കി സംസ്ഥാന സര്‍ക്കാര്‍. സാങ്കേതികവിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ എവിജിസി-എക്‌സ്ആര്‍ മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളം.

2029 ഓടെ എവിജിസി-എക്‌സ്ആര്‍ മേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ സമഗ്രമായ ഇടപെടലുകള്‍ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍ ശ്രമിക്കും.

കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍, കെഎസ്‌ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, സി-ഡിറ്റ്, കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍), കേരള ഡെവലപ്മന്റ് ഇനോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസി-എക്‌സ്ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.

കെഎസ് യുഎമ്മിന്റെ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്‌സ്ആറും ഉള്‍പ്പെടുത്തി വിപുലീകരിക്കും. 150 എവിജിസി-എക്‌സ്ആര്‍ സ്റ്റാര്‍ട്ട്പ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും. കെ-ഡിസ്‌ക് ആസൂത്രണം ചെയ്ത വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ എവിജിസി-എക്‌സ്ആര്‍ ലാബുകള്‍ നിര്‍മ്മിക്കും.

ഈ മേഖലയില്‍ തിരുവനന്തപരുത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്‌സ്ആര്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരും. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഇ-സ്‌പോര്‍ട്‌സ്, ഗെയിം രൂപകല്പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ്, വിആര്‍, എആര്‍, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്‌സുകള്‍. ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന നിലയില്‍ പ്രത്യേകമായി ജോലിക്കെടുക്കും.

ഈ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് റെക്കഗനിഷന്‍ ഓഫ് പ്രൈയര്‍ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ലഭ്യമാക്കും.ഈ രംഗത്ത് പ്രാഗല്‍ഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേര്‍ത്ത് ഇന്നവേഷന്‍ സഹകരണ സംഘങ്ങള്‍ക്ക് രൂപം കൊടുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

മന്ത്രിസഭാ തീരുമാനങ്ങള്‍:

ഡിസൈന്‍ പോളിസി അംഗീകരിച്ചു

പൊതുമരാമത്ത്, ടൂറിസം നിര്‍മ്മിതികളില്‍ കാതലായ മാറ്റം ലക്ഷ്യമിടുന്ന ഡിസൈന്‍ പോളിസി രൂപീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ റോഡുകള്‍, സൈനേജുകള്‍, തെരുവുകള്‍ മുതലായവയുടെ രൂപകല്‍പന സംബന്ധിച്ചുള്ള സമഗ്രനയമാണ് പുറത്തിറക്കുന്നത്.

പ്രത്യേക ടൂറിസം മേഖല, പ്രത്യേക ഹെറിറ്റേജ് മേഖല എന്നിങ്ങനെ പ്രദേശങ്ങളെ ഡിസൈന്‍ ചെയ്യാം. സൈനേജുകളുടെ നവീകരണം, സൈനേജുകള്‍ക്കും ലൈറ്റിംഗിനുമുള്ള ഡിസൈന്‍ മാന്വല്‍ തയ്യാറാക്കല്‍, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിനായി പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കുക, ക്രാഫ്റ്റ് ഡിസൈന്‍ സെന്ററുകള്‍ സ്ഥാപിക്കുക, കേരളീയ കരകൗശല വസ്തുക്കളുടെയും കലകളുടെയും ബ്രാന്‍ഡ് സൃഷ്ടിക്കുക, കരകൗശല നിര്‍മ്മാണ സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കുക, പൊതുമരാമത്ത്-ടൂറിസം സംയോജിത പ്രവര്‍ത്തനത്തിനായി കേന്ദ്രീകൃത ഡാറ്റ മാനേജ്മെന്റ് സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. പൊതു ഇടനിര്‍മ്മിതികള്‍ പരിസ്ഥിതി സൗഹൃദം ആവും.

തസ്തിക

കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിന് 17 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കും. ഒരു സ്‌പെഷ്യല്‍ ഓഫീസും അനുവദിക്കും. ലാന്റ് റവന്യു കമ്മീഷണര്‍ ശുപാര്‍ശ ചെയ്ത പ്രകാരമാണിത്.

ശമ്പള പരിഷ്‌ക്കരണം

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷനിലെ (കെ- ബിപ്പ്) സ്ഥിര ജീവനക്കാരുടെ ശമ്പളവും ആനൂകൂല്യങ്ങളും 01.07.2019 മുതല്‍ പരിഷ്‌കരിച്ചു.

മാനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചു

വ്യവസായ വകുപ്പിന് കീഴിലെ കാപെക്‌സ്, ആട്ടോകാസ്റ്റ് ലിമിറ്റഡ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ മാനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചു. സ്റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സന്തോഷ് കുമാര്‍ എം പി, ആട്ടോകാസ്റ്റ് ലിമിറ്റഡ് എസ് രവിശങ്കര്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ് അഫ്‌സല്‍ അലി കെ.

ദര്‍ഘാസ് അംഗീകരിച്ചു

നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ചെങ്കല്‍, കാരോട്, കുളത്തൂര്‍ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള കാരോട് സമഗ്ര കുടിവെള്ള പദ്ധതി ഒന്നാം ഘട്ടത്തിന്റെ രണ്ടാം ഭാഗ പ്രവൃത്തിക്ക് ലഭിച്ച ദര്‍ഘാസ് അംഗീകരിച്ചു.

പേര് മാറ്റം

കേരള സംസ്ഥാന പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ നിന്ന് ഇനം നമ്പര്‍ 26 ആയിട്ടുള്ള ‘ഗമറൗുമേേമി’ എന്നത് നീക്കം ചെയ്ത് ഇനം നമ്പര്‍ 18 ആയിട്ടുള്ള Ezhuthachan എന്നത് Ezhuthachan, Ezhuthassan, Kadupattan’ എന്ന് മാറ്റം വരുത്തും.

നിയോഗിച്ചു

‘ഡെവലപ്‌മെന്റ് ഓഫ് കോവളം ആന്‍ഡ് അഡ്ജസെന്റ് ബീച്ചസ്’ പദ്ധതിയുടെ അതോറിറ്റി എഞ്ചിനീയറായി, വ്യവസ്ഥകള്‍ക്ക് വിധേയമായി KIIFCON നെ ടെണ്ടര്‍ നടപടികള്‍ കൂടാതെ നാമനിര്‍ദ്ദേശ വ്യവസ്ഥയില്‍ നിയോഗിക്കാന്‍ തീരുമാനിച്ചു.

ടെണ്ടര്‍ അംഗീകരിച്ചു

തിരുവനന്തപുരം ഡിവിഷനിലെ റോഡുകള്‍ എഫ് ഡി ആര്‍ ടെക്‌നോളജി ഉപയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.

സാധൂകരിച്ചു

സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്ന റിട്ട.ജസ്റ്റിസ് കെ.സുരേന്ദ്രമോഹനെ പുതിയ നിയമനം വരെ തുടരാന്‍ അനുവദിച്ച നടപടി സാധൂകരിച്ചു.

നഷ്ടപരിഹാരം

കിഫ്ബി 2017-18 പദ്ധതി പ്രകാരമുള്ള പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് വീണ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതായ ആബേല്‍ ഫെര്‍ണാണ്ടസ്, ഭാര്യ സിബ്രോസിയ ഫെര്‍ണാണ്ടസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഊന്നി വലപ്പാടുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപ നിരക്കില്‍ ആകെ നാല് ലക്ഷം രൂപയാണ് അനുവദിക്കുക.

Top