കേരളം മാതൃക, പിണറായി നായകന്‍; പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിതിനെ തുര്‍ന്ന് പിണറായി വിജയന്‍ ദേശീയ തലത്തില്‍ തന്നെ ഹീറോ ആയിരിക്കുകയാണ്. ഇപ്പോള്‍ കേരളത്തെ മാതൃകയാക്കുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കും.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. പൗരത്വ നിയമ ഭേതഗതി പിന്‍വലിക്കുക, എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്രത്തോട് ഉന്നയിച്ചാണ് പ്രമേയം പാസാക്കുക എന്നാണ് ലഭിക്കുന്ന വിവരം.

കേന്ദ്ര സര്‍ക്കാറിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. അതേസമയം വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കി കഴിഞ്ഞു. സാമ്പത്തിക രംഗത്തെ സര്‍ക്കാറിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാനും കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍, സാമ്പത്തിക അവസ്ഥ, കശ്മീര്‍, ഇറാന്‍-യുഎസ് സംഘര്‍ഷം എന്നിവയും വര്‍ക്കിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തു.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ എകെ ആന്റണി, പി ചിദംബരം, ആനന്ദ് ശര്‍മ, പ്രിയങ്കാന്ധി, ജോതിരാദിത്യ സിന്ധ്യ, കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം, രാഹുല്‍ ഗാന്ധി യോഗത്തിനെത്തിയില്ല.

എന്നാല്‍ പ്രമേയം പാസാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ ബിജെപി ശക്തമായി എതിര്‍ത്തതായും വിവരമുണ്ട്. സിഎഎ നിലവില്‍ വന്നു. ഇനി ആര്‍ക്കും പിന്തിരിപ്പിക്കാനാകില്ല. സിഎഎ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ കാപട്യം തുറന്നുകാട്ടുമെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നത് കോണ്‍ഗ്രസ് വാഗ്ദാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top