കോണ്‍ഗ്രസ് ശ്രമിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കാന്‍:മോദി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും മോദി ആരോപിച്ചു.

‘ചില പാര്‍ട്ടികളും അര്‍ബന്‍ നക്സലുകളും നിങ്ങളുടെ തോളുകളിലിരുന്ന് വെടിയുതിര്‍ക്കുകയാണ്. കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ഇന്ത്യയിലെ മുസ്ലീങ്ങളെ ഭയപ്പെടുത്താനായി നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. അവര്‍ കലാപം പടര്‍ത്തുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ പൗരന്റെയും അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതല്ല പൗരത്വ ഭേദഗതി നിയമം. ഈ നിയമം കൊണ്ട് ആര്‍ക്കും ഒരു ദ്രോഹവുമില്ല.’- അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് വോട്ടുബാങ്കാക്കിവച്ചു. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോദി കുറ്റപ്പെടുത്തി.

നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണം.ഇന്ത്യന്‍ ഭരണഘടന മാത്രമാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം. സര്‍ക്കാരിന്റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ഥികള്‍ തയാറാകണം. ജനാധിപത്യപരമായി പ്രതിഷേധിക്കണം. സര്‍ക്കാര്‍ വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ തയാറാണെന്നും മോദി പറഞ്ഞു.

അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച.

സര്‍വകലാശാലകളിലെ നടപടി അവസാനിപ്പിക്കാന്‍ രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. സംയുക്ത പ്രക്ഷോഭവും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

എന്നാല്‍ പൗരത്വനിയമഭേദഗതി വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ ശിവസേനയില്ല. പ്രതിപക്ഷ സര്‍വകക്ഷിസംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശിവസേനയുടെ തീരുമാനം. പൗരത്വനിയമഭേദഗതി നിയമത്തില്‍ വ്യത്യസ്ത അഭിപ്രായം ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമം നടപ്പാക്കുമോയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനിക്കും.

Top