നെന്മാറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സി.എന്‍ വിജയകൃഷ്ണന്‍ മത്സരിക്കും

പാലക്കാട്: നെന്മാറയില്‍ എം.വി കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാനായ സി.എന്‍. വിജയകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. സിഎംപിക്ക് നല്‍കിയ സീറ്റാണിത്.പാര്‍ട്ടി നേതാവ് സി.പി ജോണാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഒരു സീറ്റ് കൂടി പാര്‍ട്ടി അധികം ആവശ്യപ്പെട്ടിടുണ്ടെന്ന് സി.പി ജോണ്‍ പറഞ്ഞു.

2011-ല്‍ എം.വി. രാഘവന്‍ പരാജയപ്പെട്ട മണ്ഡലമാണ് നെന്മാറ. എം.വി.ആര്‍. മത്സരിച്ചു എന്ന വൈകാരികതയിലാണ് അവിടെ മത്സരിക്കാന്‍ സി.എം.പി. താത്പര്യപ്പെട്ടത്. 2008-ല്‍ കൊല്ലങ്കോട് മണ്ഡലം മാറി നെന്മാറയായത് മുതല്‍ എല്‍.ഡി.എഫാണ് ഇവിടെ വിജയിച്ചിരുന്നത്. 2011-ല്‍ സി.പി.എമ്മിലെ ചെന്താമരാക്ഷനാണ് എം.വി.ആറിനെ പരാജയപ്പെടുത്തിയത്. 2016-ല്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് കോണ്‍ഗ്രസിലെ എ.വി. ഗോപിനാഥിനെ കെ. ബാബു തോല്‍പ്പിച്ചു.

കുറഞ്ഞ കാലംകൊണ്ട് സഹകാരി എന്ന നിലയില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയനായ സി.എന്‍. വിജയകൃഷ്ണന്‍ മത്സരിക്കുന്നതില്‍ യു.ഡി.എഫും താത്പര്യം അറിയിച്ചിരുന്നു. നെന്മാറ മണ്ഡലം ഉള്‍പ്പെടുന്ന മുതലമടയിലാണ് വിജയകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ലാഡര്‍ എന്ന സ്ഥാപനത്തിന്റെ പദ്ധതിയായ ഓള്‍ഡ് ഏജ് ഹോമിന് ആരംഭം കുറിക്കുന്നത്.

Top