സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി സി ദിവാകരൻ

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് തന്നെ ഒഴിവാക്കിയതല്ലെന്നും സ്വയം ഒഴിവായതാണെന്നും സി.പി.ഐ നേതാവ് സി ദിവാകരൻ. ഒഴിയാനുള്ള താൽപ്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. തന്നെ വെട്ടാനും നിരത്താനും കഴിവുള്ളവരില്ലെന്ന് സി ദിവാകരൻ പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിലിൽ പ്രായ പരിധി നടപ്പിലാക്കിയതിനെ തുടർന്ന് പുറത്തായതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എഴുത്തും വായനയുമായി സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കും. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും സി. ദിവാകരൻ വ്യക്തമാക്കി. നിലവിലെ തീരുമാന പ്രകാരം 75ലധികം പ്രായമുള്ളവരെ കൗൺസിലിൽ ഉൾപെടുത്തില്ല. ഇതോടെയാണ് സിപിഐ സംസ്ഥാന കൗൺസിലിൽ നിന്നും സി. ദിവാകരൻ പുറത്തായത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരനെ ഉൾപ്പെടുത്തിയിരുന്നില്ല. പ്രായപരിധി നടപ്പിലാക്കുന്നതോടെ കാനം മൂന്നാമതും സെക്രട്ടറിയാകാനാണ് സാധ്യത.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം സമവായനീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന കൗൺസിലിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കൊല്ലം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ മത്സരത്തിന് സാധ്യതയുണ്ട്. അതേസമയം കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാൽ അത് എതിർശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് വിരുദ്ധ പക്ഷം പറയുന്നത്. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനും പ്രകാശ് ബാബുവിനെ എതിർ സ്ഥാനാർഥിയായി നിർത്താനുമായിരുന്നു കാനം വിരുദ്ധരുടെ ആലോചന. പ്രായപരിധി നടപ്പാക്കിയാൽ ദിവാകരനൊപ്പം കെ.ഇ ഇസ്മയിലും നേതൃനിരയിൽ നിന്ന് പുറത്ത് പോകും.

Top