പാലായ്‌ക്കൊപ്പം രാജ്യത്തെ മറ്റു മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വിധിയെഴുത്ത്; ലീഡ് നില ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കുകയാണ്. പാലായ്ക്ക് പുറമെ ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആണ് ഇന്ന് നടക്കുന്നത്.

ഏറ്റവും അവസാനം പുറത്ത് വന്ന വോട്ട് നില പ്രകാരം ഛത്തീസ്ഗഢിലെ ദന്തെവാഡയില്‍ കോണ്‍ഗ്രസിന്റെ ദേവതി കര്‍മായാണ് മുന്നേറി കൊണ്ടിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. നാലായിരത്തിലധികം വോട്ടുകള്‍ക്കാണ് ഇവിടെ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടുത്തെ ബിജെപി എംഎല്‍എ ഭിമാ മാന്ദവി ഏപ്രിലില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.

ഉത്തര്‍പ്രദേശിലെ ഹമിര്‍പുരില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ യുവ്രാജ് സിങ് രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിയുടെ എംഎല്‍എ ആയിരുന്ന അശോക് കുമാര്‍ ചന്ദേല്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.

ത്രിപുരയിലെ ബദര്‍ഘട്ടിലും ബിജെപിയാണ് മുന്നേറുന്നത്. ബിജെപി സ്ഥാനാര്‍ഥിയായ മിമി മജുംദാര്‍ മൂവായിരത്തോളം വോട്ടുകള്‍ക്കാണ് മുന്നേറുന്നത്. സിപിഎം സ്ഥാനാര്‍ഥിയാണ് രണ്ടാംസ്ഥാനത്ത്. ബിജെപിയുടെ സിറ്റിങ് എംഎല്‍എ ദിലിപ് സര്‍ക്കാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് എല്‍ഡിഎഫിനാണ്.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ 4390 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

Top