എത്തിക്‌സ് കമ്മിറ്റി ഇല്ലാത്ത അധികാരം പ്രയോഗിച്ച് തന്നെ പുറത്താക്കാന്‍ നോക്കുന്നു:മഹുവ മൊയ്ത്ര

ദില്ലി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എത്തിക്‌സ് കമ്മിറ്റി ഇല്ലാത്ത അധികാരം പ്രയോഗിച്ച് തന്നെ പുറത്താക്കാന്‍ നോക്കുന്നുവെന്ന് മഹുവ വിമര്‍ശിച്ചു. എത്തിക്‌സ് കമ്മിറ്റി അധാര്‍മികമായി പുറത്താക്കുന്ന ആദ്യ എം പി എന്ന നിലയില്‍ അഭിമാനം തോന്നുന്നു. 2024ല്‍ ഇതിലും വലിയ ഭൂരിപക്ഷത്തോടെ താന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തുമെന്നും മഹുവ പറഞ്ഞു.

‘ആദ്യം പുറത്താക്കല്‍. തുടര്‍ന്ന് തെളിവുകള്‍ കണ്ടെത്താന്‍ സിബിഐയോട് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക. കങ്കാരു കോടതി. ഇതെന്നെ സഹായിക്കും. 2024ല്‍ എന്റെ ഭൂരിപക്ഷം ഇരട്ടിയാകും’ എന്നാണ് മഹുവ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.

ബിജെപി എംപി വിനോദ് കുമാര്‍ സോങ്കര്‍ ചെയര്‍മാനായ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദര്‍ശന്‍ ഹീരാനന്ദാനി എന് വ്യവസായിക്ക് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും കൈമാറിയെന്നും പകരമായി സമ്മാനങ്ങള്‍ കൈപ്പറ്റിയെന്നുമാണ് മഹുവയ്‌ക്കെതിരായ ആരോപണം.

മഹുവ മൊയ്ത്രയിലൂടെ രാജ്യസുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകള്‍ എംപിമാര്‍ക്ക് മുന്‍കൂറായി നല്‍കിയിരുന്നു. ഇതിലെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീര്‍ മണ്ഡല പുനര്‍ നിര്‍ണയ ബില്ലടക്കം നല്‍കിയിരുന്നു. ഇക്കാലയളവിലാണ് ലോഗിന്‍ വിവരങ്ങള്‍ മഹുവ ഹിരാ നന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതല്‍ 2023 ഏപ്രിലില്‍ വരെ 47 തവണ യു എ ഇയില്‍ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ചോദ്യങ്ങളില്‍ 50 ചോദ്യങ്ങളും ഹിരാ നന്ദാനിക്ക് വേണ്ടിയാണെന്നും എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top