‘ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല’: വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം : ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നതാണ് ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നതെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.

ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചന. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണതെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

എല്‍ഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയം തന്നെയാണെന്നും, വിശ്രമിക്കാന്‍ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എല്‍ഡിഎഫ് എന്ന തിരിച്ചറിവും ആവശ്യമാണെന്നും വി എസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു തെരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ല. പക്ഷെ, ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകൾക്ക് കേരളത്തിൻറെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല എന്നുതന്നെയാണ്. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തിൽ നവോത്ഥാനത്തിൻറെ സൂചന. രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയേണ്ടതും ഭാവി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതുമായ കാര്യമാണത്. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുമ്പോൾ ഞാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

വട്ടിയൂർക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് സ്ഥാനാർത്ഥിതന്നെയായിരുന്നു. അതിൻറെ കാരണങ്ങളും അദ്ദേഹം പറഞ്ഞു. ഇതെഴുതുമ്പോൾ, യുഡിഎഫ് നേതാക്കൾ ഓരോരുത്തരായി, പ്രതികരണങ്ങളുമായി വന്നുകൊണ്ടിരിക്കുന്നു. അവിടെ പാളയത്തിൽ പട തുടങ്ങിക്കഴിഞ്ഞു. എൽഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയംതന്നെ. പക്ഷെ, വിശ്രമിക്കാൻ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എൽഡിഎഫ് എന്ന തിരിച്ചറിവും ആവശ്യമാണ്.

Top