തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുന്ന അഞ്ചു നിയമസഭാമണ്ഡലങ്ങളിലും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ.
അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട. ഇതില്‍ 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്‌പെക്ടര്‍മാരും 165 സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടും. ഇതോടൊപ്പം സായുധ പൊലീസ് സേനയുടേയും കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടേയും 13 കമ്പനികളെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി വിന്യസിച്ചു.
നാളെ എട്ട് മണിയോടെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ പുറത്തെടുക്കും. കനത്ത സുരക്ഷയാണ് സ്ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറക്കുക. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും കൌണ്ടിംഗ് കേന്ദ്രത്തില്ത സജ്ജീകരിച്ചിരിക്കുന്ന ടേബിളുകളിലേക്ക് മാറ്റും.
പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. പത്ത് മണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാം.