നിരക്കുകളില്‍ മാറ്റംവരുത്താതെ നിലനിര്‍ത്തി; പണവായ്പാനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ

മുംബൈ: സാമ്പത്തികവര്‍ഷത്തെ ആദ്യത്തെയും അവസാനത്തെയും പണവായ്പാനയം പ്രഖ്യാപിച്ചു. ധനക്കമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ നിരക്കുകളില്‍ മാറ്റംവരുത്താതെ നിലനിര്‍ത്താനാണ് യോഗം തീരുമാനിച്ചത്.

അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരമായ 7.35 ശതമാനത്തിലാണ് ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നത്. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്താനാകുമെന്നായിരുന്നു ആര്‍.ബി.ഐ.യുടെ പ്രതീക്ഷ. ഇതേത്തുടര്‍ന്ന് ഡിസംബറിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

ആര്‍.ബി.ഐ.യുടെ പണവായ്പാനയ സമിതി തുടര്‍ച്ചയായി അഞ്ചുവട്ടം പലിശനിരക്കുകള്‍ കുറച്ചശേഷമാണ് നിരക്ക് ഡിസംബറില്‍ നിലനിര്‍ത്തിയത്. നിലവില്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.15 ശതമാനമാണ്. ഈ സാമ്പത്തികവര്‍ഷം ഇതുവരെ അടിസ്ഥാന നിരക്കില്‍ ആകെ 1.35 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.

Top