വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും; പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് 20 കോടി രൂപയും സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തും.

1500 പുതിയ ഹോസ്റ്റല്‍ റൂമുകള്‍ ആരംഭിക്കും. 150 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ റൂമുകളും ആരംഭിക്കും. ഇതിനായി 100 കോടി രൂപ നീക്കി വച്ചു. ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ 100 കോടി കിഫ്ബി വഴി വകയിരുത്തും. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നോവേഷന്‍ കേന്ദ്രം 100 കോടി രൂപ ചെലവില്‍ നിര്‍മിക്കും. ജിനോമിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ 50 കോടി മാറ്റിവച്ചു. ആദ്യ ഘട്ടമായി കേരള സര്‍വകലാശാലയുമായി ചേര്‍ന്നാകും പ്രവര്‍ത്തനം. പദ്ധതിക്ക് 5 വര്‍ഷം കൊണ്ട് 500 കോടി ചെലവ് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

എഞ്ചിനിയറിംഗ് കോളജുകള്‍, ആര്‍ട്ട്സ് കോളജുകള്‍, പോളി ടെക്നിക് എന്നിവയോട് ചേര്‍ന്ന ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ചെറിയ വ്യവസായ യൂണിറ്റുകള്‍ തുടങ്ങും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയില്‍ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തി.

 

Top