ഓഹരി വിപണി; കനത്ത ഇടിവിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വ്യാപാരം പുനഃരാരംഭിച്ചു

sensex-pic

മുംബൈ: കനത്ത ഇടിവനെ തുടര്‍ന്ന് ഓഹരി വിപണികളില്‍ താല്‍കാലികമായി നിര്‍ത്തിയ വ്യാപാരം പുനഃരാരംഭിച്ചു. ഇടിവിനെതുടര്‍ന്ന് 10.20 വരെയാണ് വ്യാപാരം നിര്‍ത്തിവച്ചത്. വ്യാപാരം തുടങ്ങിയ ഉടന്‍ ഇരു സൂചികകളും 10 ശതമാനത്തിന്റെ നഷ്ടം നേരിട്ടതോടെ വ്യാപാരം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2008ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ വ്യാപാരം നിര്‍ത്തിവെക്കുന്നത്. ഓഹരി വിപണി 3090 പോയന്റ് നഷ്ടത്തില്‍ 29687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമെത്തി. ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുണ്ടായിരുന്നത്. 1400 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 10.07 ശതമാനമാണ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയ നഷ്ടം. ഓഹരി 2400 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുകയാണ്. 74.40 രൂപയാണ് ഇന്നത്തെ വിനിമയ മൂല്യം. ആഗോള വിപണിയിലെ വില്‍പന സമ്മര്‍ദം മൂലമാണ് ഓഹരി വിപണിയില്‍ വന്‍ നഷ്ടമുണ്ടായത്. ഏഷ്യന്‍ വിപണികളും വന്‍ നഷ്ടമാണ് അഭിമുഖീകരിക്കുന്നത്. ജപ്പാന്‍ സൂചിക നിക്കി 8.3, ചൈനയിലെ ഷാങ്ഹായ് 3.3, ഹോങ്‌ങ്കോങ് ഹാങ്‌സങ് ആറ്, സിംഗപ്പൂര്‍ അഞ്ച്, ദക്ഷിണകൊറിയയിലെ കോസപി അഞ്ച് ശതമാനം എന്നിങ്ങനെയാണ് വിവിധ സൂചികകളില്‍ രേഖപ്പെടുത്തിയ നഷ്ടം.

Top