പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, മരിച്ചവരില്‍ ഇന്ത്യക്കാരും

മെക്‌സിക്കോ: പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ബസ് അപകടം. നയരിത്തില്‍ നിന്ന് വടക്കന്‍ അതിര്‍ത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. നയരിത് സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയില്‍ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു അപകടം. എലൈറ്റ് പാസഞ്ചര്‍ ലൈനിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ മരിച്ചു. ബസില്‍ ഇന്ത്യ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു.

അമിതവേഗതയില്‍ റോഡിലെ വളവ് തിരിയാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. 131 അടി താഴ്ചയിലേക്കാണ് ബസ് വീണത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മലയിടുക്കിന് ഏകദേശം 40 മീറ്റര്‍ ആഴമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവില്‍ പ്രൊട്ടക്ഷന്‍ സെക്രട്ടറി ജോര്‍ജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബസ് കമ്പനിയോ മെക്‌സിക്കോയുടെ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടോ സംഭവത്തില്‍ പ്രതികരിച്ചില്ല.

Top